ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊള്ളുന്ന നടപടികളുടെ തുടർച്ചയാണിത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനെ തുടർന്നാണ് നടപടികൾ.
ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് നിരോധിച്ചത്. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിർദ്ദേശം പാലിച്ചതിനാൽ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുറക്കുമ്പോൾ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഒളിംപിക് സ്വർണ മെഡൽ ജേതാവ് പാകിസ്ഥാന്റെ ജാവലിൻ താരം അർഷാദ് നദീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു.
നേരത്തെ മുൻ താരങ്ങളായ ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യുട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. പ്രകോപനപരവും വർഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാൻ യുട്യൂബ് ചാനലുകളും നിരോധിച്ചിരുന്നു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates