IPL 2026 x
Sports

കത്തും ഫോം തുടര്‍ന്ന് സായ് സുദര്‍ശന്‍; ചെന്നൈയെ അനായാസം വീഴ്ത്തി ഗുജറാത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 8 വിക്കറ്റ് ജയം

Author : രഞ്ജിത്ത് കാർത്തിക

ചെന്നൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനായാസം വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ബാറ്റിങിലും ബൗളിങിലും ഗുജറാത്ത് ചെന്നൈയെ തകര്‍ത്തു. 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 162 റണ്‍സ് കണ്ടെത്തി. 16.4 ഓവറില്‍ ജിടി വിജയം പിടിച്ചു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ സായ് സുദര്‍ശന്‍ തുടരെ രണ്ടാം പോരിലും ഫോം തുടര്‍ന്നു. താരം 7 സിക്‌സും 4 ഫോറും സഹിതം 46 പന്തില്‍ 87 റണ്‍സെടുത്തു പുറത്തായി. വിജയത്തോടടുത്ത ഘട്ടത്തിലാണ് സായ് മടങ്ങിയത്. അകീല്‍ ഹുസൈനാണ് താരത്തെ പുറത്താക്കിയത്.

ജയത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്തിനു ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റേയും അവസാന ഘട്ടത്തില്‍ സായ് സുദര്‍ശന്റേയും വിക്കറ്റുകളാണ് നഷ്ടമായത്. ഗില്‍ 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 33 റണ്‍സെടുത്തു മടങ്ങി. ഗില്ലിനെ നൂര്‍ അഹമ്മദിന്റെ പന്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ മിന്നല്‍ സ്റ്റംപിങിലൂടെ മടക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ സായ് സുദര്‍ശനു ഉറച്ച പിന്തുണ നല്‍കിയതോടെ ചെന്നൈ വിയര്‍ത്തു. ബട്‌ലര്‍ 30 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്ത് കളി ജയിക്കുമ്പോള്‍ ഒരു റണ്‍സുമായി വാഷിങ്ടന്‍ സുന്ദറായിരുന്നു ക്രീസില്‍.

ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ചിറകിലേറിയാണ് ചെന്നൈ പൊരുതി നോക്കാവുന്ന ടോട്ടലുയര്‍ത്തിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ ചെന്നൈ ക്യാപ്റ്റന്‍ 60 പന്തില്‍ 4 സിക്സും 6 ഫോറും സഹിതം 74 റണ്‍സെടുത്തു. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടി ഋതുരാജ് പുറത്താകാതെ നിന്നു.

ബാറ്റിങിനു ഇറങ്ങിയ ചെന്നൈ പതിയെയാണ് ട്രാക്കിലായത്. മിന്നും ഫോമില്‍ കളിയ്ക്കുന്ന സഞ്ജു സാംസണെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്കു നഷ്ടമായി. താരത്തെ 11 റണ്‍സില്‍ നില്‍ക്കെ കഗിസോ റബാഡ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈകളിലെത്തിച്ചു.

പിന്നാലെ ചെന്നൈയ്ക്ക് ഒരറ്റത്ത് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മറുഭാഗത്ത് ഋതുരാജ് പൊരുതി നിന്നു. താരം അര്‍ധ സെഞ്ച്വറി നേടി ഏതാണ്ട് ഒറ്റയ്ക്കാണ് ഈ നിലയിലേക്ക് സ്‌കോര്‍ എത്തിച്ചത്.

ഉര്‍വില്‍ പട്ടേല്‍ (4), സര്‍ഫറാസ് ഖാന്‍ (0), ഡെവാള്‍ഡ് ബ്രവിസ് (2) എന്നിവര്‍ അതിവേഗം മടങ്ങി. 37 റണ്‍സിനിടെ 4 മുന്‍നിര വിക്കറ്റുകള്‍ സിഎസ്‌കെയ്ക്കു നഷ്ടമായി.

പിന്നീട് ഋതുരാജ് ശിവം ദുബെയെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തി. അതിനിടെ ശിവം ദുബെയും മടങ്ങി. താരം 17 പന്തില്‍ 1 സിക്സും 3 ഫോറും സഹിതം 22 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 15 റണ്‍സുമായി മടങ്ങി. താരം പുറത്താകുമ്പോള്‍ ചെന്നൈ 100 കടന്നിരുന്നു.

ജാമി ഓവര്‍ടന്‍ വെറും ആറ് പന്തില്‍ 3 ഫോറും ഒരു സിക്സും സഹിതം 18 റണ്‍സ് വാരി സ്‌കോര്‍ 140 കടത്തിയതും ചെന്നൈ ഇന്നിങ്സില്‍ നിര്‍ണായകമായി.

ഗുജറാത്തിനായി റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷാദ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, മാനവ് സുതര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026, chennai super kings: A fine chase by the gujarat titans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

വീട്ടമ്മമാർ രാഷ്ട്രശില്പികൾ; അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണമെന്ന് സുപ്രീം കോടതി

പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

'സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ് ; യുഡിഎഫ് സര്‍ക്കാര്‍ അത് അനുവദിക്കില്ല'

'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

SCROLL FOR NEXT