മുംബൈ: ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കാൻ മുംബൈ ഇന്ത്യൻസ് ഇനിയും മടിക്കരുതെന്നു മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പകരം ജസ്പ്രിത് ബുംറയെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ തോറ്റതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു.
സീസണിൽ 3 മത്സരങ്ങൾ മാത്രമാണ് മുംബൈ വിജയിച്ചത്. പിന്നാലെ ഹർദികിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു. ഈ പക്ഷത്തേക്കാണ് മഞ്ജരേക്കറും എത്തിയത്. സ്റ്റാർ സ്പോർട്സിനോടു സംസാരിക്കവേയാണ് മഞ്‍ജരേക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഹർദികിനെ മാറ്റി ബുംറയെ ക്യാപ്റ്റനാക്കണം. ബുംറ ഇന്ത്യൻ ടീമിനെ നയിക്കുന്നത് കാണാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തെ പോലെ കളി ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരാളില്ല. ബുംറയുടെ ബൗളിങ് കേവലം ആക്ഷനിലെ മാത്രം സവിശേഷതയുള്ള ഒന്നല്ല. ബാറ്ററുടെ നീക്കങ്ങളെ മുൻകൂട്ടി കാണാനും സാഹചര്യങ്ങൾ മനസിലാക്കി പിച്ചിനെ തിരിച്ചറിഞ്ഞ് പന്തെറിയാനുള്ള മികവും അസാമാന്യമാം വിധം അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലെങ്കിലും നായകനാകാനുള്ള അവസരം അദ്ദേഹത്തിനു ലഭിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.'
ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് ഹർദിക് പാണ്ഡ്യയെ മുംബൈ തിരികെ ടീമിലെത്തിച്ചത്. ആദ്യ വരവിൽ തന്നെ ഗുജറാത്തിനു കിരീടം സമ്മാനിച്ച മികവാണ് രോഹിതിനെ മാറ്റി ഹർദികിനെ ക്യാപ്റ്റനായി തിരിച്ചെത്തിക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്. എന്നാൽ തുടരെ മൂന്നാം സീസണിലും നീക്കം പാളിയെന്നു വ്യക്തമാക്കുന്ന ഫലങ്ങളാണ് ടീമിനു കിട്ടിയത്. ഇക്കാര്യത്തിൽ മുംബൈ ടീമിനു പറ്റിയ അബദ്ധവും മഞ്ജരേക്കർ ചൂണ്ടിക്കാട്ടുന്നു.
'ഹർദിക് മുംബൈയിലേക്ക് വരേണ്ടിയിരുന്നത് പാക്കേജ് ഡീലിലായിരുന്നു. ഹർദികിനൊപ്പം ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റയേയും ഒപ്പം കൊണ്ടു വരണമായിരുന്നു. കാരണം നെഹ്റ- ഹർദിക് സഖ്യമാണ് ഗുജറത്തിനു കിരീടം സമ്മാനിച്ചത്. അതിനർഥം മുംബൈ ഹർദികിനെ മാത്രം കൊണ്ടു വന്നത് പൂർണ പരാജയമായെന്നു ഇപ്പോൾ വ്യക്തമായില്ലേ.'
'ബുംറയെ ടെസ്റ്റ് നായകനാക്കുന്നതിനേക്കാൾ നല്ലത് മുംബൈ ഇന്ത്യൻസ് നായകനാക്കുന്നതാണ്. കാരണം ഐപിഎൽ നായക സ്ഥാനം അദ്ദേഹത്തിനു അത്ര സമ്മർദ്ദം നൽകുന്നതായിരിക്കില്ല. അതിനാൽ അദ്ദേഹത്തിനു അവസരം നൽകണം'- മഞ്ജരേക്കർ വ്യക്തമാക്കി.
പുറത്തിനേറ്റ പരിക്കിനെ തുടർന്നു മുംബൈയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹർദിക് കളിച്ചിരുന്നില്ല. താരത്തിനു പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പക്ഷേ ഫലത്തിൽ മാറ്റമൊന്നും വന്നില്ലെന്നു മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates