റായ്പുര്‍: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടം വിജയിച്ച് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ജയത്തോടെ പ്ലേ ഓഫ് സാധ്യതകളും അവര്‍ സജീവമാക്കി. അതിനിടെ അവരുടെ പരിശീലകന്‍ ആന്‍ഡി ഫ്‌ളവറിനു പിഴ ശിക്ഷ കിട്ടി. അദ്ദേഹം മാച്ച് ഫീസിന്റെ 15 ശതമാനം പിഴയൊടുക്കണം.
മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ആര്‍സിബി അവസാന പന്തിലാണ് വിജയം സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കെ ഫോര്‍ത്ത് അംപയറെടുത്ത തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് പിഴ ശിക്ഷ.
ആര്‍സിബിയുടെ റണ്‍സ് ചെയ്‌സിങിനിടെയാണ് സംഭവം. മുംബൈ താരം ഗാസ്‌നഫര്‍ എറിഞ്ഞ പന്തില്‍ ക്രുണാല്‍ പാണ്ഡ്യ ഒരു സിക്‌സിനു ശ്രമിക്കുന്നു. ലോങ് ഓണിലേക്ക് താരം അടിച്ച ഷോട്ട് ബൗണ്ടറി ലൈനില്‍ നമാന്‍ ധിര്‍ തടുക്കാന്‍ ശ്രമിക്കുന്നു. പന്ത് പിടിച്ചെടുത്ത് താരം ഗ്രൗണ്ടില്‍ നിന്ന തിലക് വര്‍മയ്ക്ക് എറിഞ്ഞു കൊടുത്തെങ്കിലും തിലകിനു ക്യാച്ചെടുക്കാന്‍ സാധിച്ചില്ല.
ഈ സമയത്ത് നമാന്‍ ധിറിന്റെ കൈയില്‍ പന്തുള്ളപ്പോള്‍ തന്നെ താരത്തിന്റെ കാല്‍ ബൗണ്ടറി ലൈനിന്റെ ഉള്ളിന്‍ ഉണ്ടായിരുന്നുവെന്ന സംശയം ആര്‍സിബി താരങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ പരിശോധനയില്‍ അതില്ലെന്നു തെളിഞ്ഞതോടെ അംപയര്‍ സിക്‌സ് അനുവദിച്ചില്ല. സിക്‌സാകുമെന്നു പ്രതീക്ഷിച്ച് ക്രുണാല്‍ ഈ പന്തില്‍ റണ്‍സ് ഓടിയെടുത്തതുമില്ല.
ഇതോടെ ആന്‍ഡി ഫ്‌ളവറിനു രോഷം അടക്കാനായില്ല. ഫോര്‍ത്ത് അംപയറുടെ തീരുമാനത്തിനെതിരെ ആര്‍സിബി പരിശീലകന്‍ വലിയ രീതിയില്‍ ദേഷ്യപ്പെട്ടതാണ് ശിക്ഷയിലേക്ക് നയിച്ചത്. ഐപിഎല്‍ ചട്ടം ആര്‍സിബി പരിശീലകന്‍ ലംഘിച്ചതായും അദ്ദേഹം കുറ്റം സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates