മുംബൈ: ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റ് ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ടൂര്‍ണമെന്റ് കളിക്കാനില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയത് വിവാദമായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ അന്താരാഷ്ട്ര പോരാട്ടങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് താരം പിന്‍മാറിയത്. അതോടെ ഇംഗ്ലീഷ് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറും ഡക്കറ്റിന്റെ തീരുമാനത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അല്‍പ്പം പരിഹാസം കലര്‍ന്നാണ് ഇന്ത്യന്‍ ഇതിഹാസം ഡക്കറ്റിനെ വിമര്‍ശിച്ചത്.
മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ഇത്തവണ കെഎല്‍ രാഹുലിനൊപ്പം ഡക്കറ്റായിരിക്കും ഓപ്പണ്‍ ചെയ്യുക എന്നതും ടീം തീരുമാനിച്ചിരുന്നു. എന്നാല്‍ പൊടുന്നനെയുള്ള താരത്തിന്റെ തീരുമാനം കന്നി ഐപിഎല്‍ കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഡല്‍ഹിക്ക് കനത്ത അടിയായി മാറിയിരുന്നു. ഇതോടെയാണ് ആരാധകര്‍ കലിപ്പിലായത്.
പിന്നാലെയാണ് ഗാവസ്‌കറുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം. ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ 24ാം മണിക്കൂറിലാണോ പിന്‍മാറ്റം പ്രഖ്യാപിക്കുന്നത്. ഇത്തരം വിദേശ താരങ്ങള്‍ക്കെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണമെന്നു ഗാവസ്‌കര്‍ തുറന്നടിച്ചു.
'ഐപിഎല്ലിനേക്കാള്‍ വിലയ്ക്ക് ഡക്കറ്റ്, ദി ഹണ്ട്രഡില്‍ ഒരു ടീമിലെത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനു ഐപിഎല്ലിലെ പ്രതിഫലം നഷ്ടപ്പെട്ടാലും പ്രശ്‌നമൊന്നുമില്ല. അപ്പോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹം വരുന്നത് സ്വാഭാവികമല്ലേ. അത്രയും മികച്ച ആഷസ് പരമ്പരയായിരുന്നല്ലോ ഡക്കറ്റിന്.'
'അതിനാല്‍ ബിസിസിഐയും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. രണ്ട് വര്‍ഷം ഐപിഎല്ലില്‍ നിന്നു വിലക്കുന്നത് ഫലപ്രദമായ ശിക്ഷാ നടപടിയല്ല. കടുത്ത നടപടിയാണ് ഇത്തരക്കാര്‍ക്കെതിരെ എടുക്കേണ്ടത്. അടുത്ത സീസണില്‍ അവര്‍ക്ക് തിരിച്ചു വരാന്‍ പാകത്തിലുള്ള ശിക്ഷ നല്‍കിയാല്‍ അതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല'- ഗാവസ്കർ തുറന്നടിച്ചു.
വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് അവസാന നിമിഷം ഐപിഎല്‍ ഒഴിവാക്കുന്ന വിദേശ താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ ഐപിഎല്‍, ലേലം എന്നിവയില്‍ വിലക്കാണ് നിലവിലുള്ള ശിക്ഷ. ഇക്കാര്യമാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചത്.
ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓസീസ് മണ്ണില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 4-1നാണ് ഓസീസ് പരമ്പര നിലനിര്‍ത്തിയത്.
ഡക്കറ്റിന്റെ പ്രകടനം അതിലും ദയനീയമായിരുന്നു. വെറും 20.2 ശരാശരിയില്‍ 42 റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയ്ക്കിടെ താരത്തെ അമിതമായി മദ്യപിച്ച നിലയില്‍ കണ്ടതും വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates