രാജസ്ഥാന്റെ ആഹ്ലാദ പ്രകടനം ANI
Sports

കത്തിക്കയറി യശസ്വി, 32 പന്തില്‍ 77 റണ്‍സ്; മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍, പട്ടികയില്‍ ഒന്നാമത്

ഐപിഎല്ലില്‍ മഴ വില്ലനായെത്തിയ മത്സരത്തില്‍ മുംബൈയെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലില്‍ മഴ വില്ലനായെത്തിയ മത്സരത്തില്‍ മുംബൈയെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. 11 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ 27 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് 123-9ന് അവസാനിച്ചു. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. മഴ മൂലം രണ്ടര മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ യശസ്വി ജയ്സ്വാള്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സിക്സറും നാല് ഫോറുകളും ഓവറില്‍ ജയ്സ്വാള്‍ നേടി. ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സറോടെ വൈഭവ് സൂര്യവംശിയും വെടിക്കെട്ടിന് തുടങ്ങമിട്ടു. ആ ഓവറില്‍ 14 റണ്‍സാണ് പിറന്നത്. മൂന്നാം ഓവറിലും സമാനമായിരുന്നു സ്ഥിതി. വൈഭവും ജയ്സ്വാളും ചേര്‍ന്ന് ട്രെന്റ് ബോള്‍ട്ടിനെ പലകുറി അതിര്‍ത്തികടത്തി. മൂന്ന് സിക്സറുകളടക്കം ആ ഓവറിലും 22 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ 58 ലെത്തി.

എന്നാല്‍ നാലാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിഞ്ഞു. ആകെ വിട്ടുനല്‍കിയത് നാല് റണ്‍സ് മാത്രമാണ്. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ വൈഭവ് തകര്‍ത്തടിച്ചു. ഓവറില്‍ 17 റണ്‍സെടുത്ത വൈഭവ് അവസാന പന്തില്‍ പുറത്തായി. 14 പന്തില്‍ 39 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ധ്രുവ് ജുറേലും(2) കൂടാരം കയറി. വിക്കറ്റുകള്‍ വീണ് പ്രതിരോധത്തിലായെങ്കിലും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ജയ്സ്വാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.

എട്ടാം ഓവറില്‍ ഫിഫ്റ്റി തികച്ച ജയ്സ്വാള്‍ ടീമിനെ നൂറുകടത്തി. 23 പന്തിലാണ് താരം ഫിഫ്റ്റി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പരാഗ് 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളില്‍ ജയ്സ്വാള്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 150 ലെത്തി. ജയ്സ്വാള്‍ 32 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറുകളിലും മുംബൈക്ക് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണും (8) രണ്ടാം ഓവറില്‍ സൂര്യകുമാര്‍ യാദവും (6) മൂന്നാം ഓവറില്‍ രോഹിത് ശര്‍മയും (5) പുറത്തായി. അതോടെ മുംബൈ 22-3 എന്ന നിലയിലായി. പിന്നീട് വന്നവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് ഗുവാഹത്തിയില്‍ കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ 9 റണ്‍സെടുത്തും തിലക് വര്‍മ 14 റണ്‍സെടുത്തും പുറത്തായി.

ആറാം വിക്കറ്റില്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് മുംബൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. എന്നാല്‍ എട്ടാം ഓവറില്‍ റൂഥര്‍ഫോര്‍ഡ് മടങ്ങിയതോടെ മുംബൈ പരാജയം മണത്തു. എട്ട് പന്തില്‍ നിന്ന് 25 റണ്‍സെടുത്താണ് താരം പുറത്തായത്.

ipl: rajasthan royals beats mumbai indians by 27 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്, പാക് ഇടപെടലിൽ ആശ്വാസം

കലാശക്കൊട്ട്; യുഡിഎഫ് പ്രവർത്തകരുടെ കാർ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു, ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമെന്ന് സിപിഎം

'ഇത് യുദ്ധത്തിന്റെ അവസാനമല്ല, വീണ്ടും പ്രകോപനം ഉണ്ടായാല്‍ കൈകള്‍ ട്രിഗറില്‍ തന്നെ'; യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങള്‍ ഇവ

അതിഥി തൊഴിലാളികളുടെ അഞ്ച് കിലോ എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രം

വീട് പൂട്ടി യാത്ര പോകുകയാണോ?, സുരക്ഷയ്ക്ക് ഇങ്ങനെ ചെയ്യാന്‍ കേരള പൊലീസ്; 14 ദിവസം നിരീക്ഷണത്തില്‍

SCROLL FOR NEXT