ലഖ്‌നൗ: ഐപിഎൽ 2026 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു താരമുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി ഈ സീസണിലെ രണ്ട് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റുകൾ വീഴ്ത്തിയ ഒരു 24 വയസുകാരനായ പ്രിൻസ് യാദവ്. പ്രിൻസിന്റെ മൂർച്ചയേറിയ പന്തുകളിൽ വീണു പോയത് അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ പോലുള്ള ഇന്ത്യൻ താരങ്ങളാണ്.
18 വയസ്സ് വരെ ലെതർ ബൗളിൽ പോലും പന്തെറിഞ്ഞിട്ടില്ലാത്ത,ഡൽഹി കോൺസ്റ്റബിൾ ജോലിക്കുള്ള എഴുത്ത് പരീക്ഷ പോലും ഉപേക്ഷിച്ച് ക്രിക്കറ്റിനായി മുഴുവൻ സമയം മാറ്റി വെച്ച ഡൽഹിക്കാരനായ പ്രിൻസിന്റെ യാത്ര സാഹസികത നിറഞ്ഞതായിരുന്നു.
ആർപിഎഫിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റാം നിവാസ് യാദവിന് തന്റെ ഇളയ മകൻ പ്രിൻസ് യാദവിന്റെ ഭാവിയെ കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നു. ടെന്നീസ് ബൗൾ ടൂർണമെന്റുകളിൽ യോർക്കർ പന്തുകൾ കൊണ്ട് ബാറ്റർമാരെ കുഴപ്പിക്കുന്ന മകന് പഠനത്തിലോ കരിയറിലോ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. മകന്റെ ചിന്ത മുഴുവൻ ക്രിക്കറ്റ് മാത്രം ആയിരുന്നു. ഇതായിരുന്നു പിതാവിന്റെ ആശങ്ക.
“അച്ഛാ, എന്നെ കുറിച്ച് നിങ്ങൾക്ക് ടെൻഷൻ വേണ്ട, എന്റെ കാര്യം ഞാൻ നോക്കിക്കോളാം' എന്നായിരുന്നു പ്രിൻസ് പിതാവിനോട് പറഞ്ഞത്. എന്നാൽ പിതാവിന് ഇത് വിശ്വസിക്കാൻ ആകില്ലായിരുന്നു. 18 വയസ്സ് വരെ പ്രിൻസ് ഒരിക്കലും ലെതർ ബോൾ പോലും എറിഞ്ഞിട്ടില്ല അങ്ങനെ ഒരു താരം എങ്ങനെ മികച്ച ക്രിക്കറ്റ് കാളികുമെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
“അവനെ ഞാൻ തന്നെ നിർബന്ധിച്ച് ഡൽഹി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതിപ്പിച്ചു. ഫിസിക്കൽ ടെസ്റ്റിൽ അവൻ യോഗ്യത നേടി. പക്ഷേ എഴുത്തുപരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അവന് താൽപര്യമില്ലായിരുന്നു. കാരണം അവന്റെ മനസ്സ് മുഴുവൻ ക്രിക്കറ്റിലായിരുന്നു,” പ്രിൻസിന്റെ അച്ഛൻ പറഞ്ഞു.
ഒരു സർക്കാർ ജോലിയിലൂടെ സ്ഥിരതയുള്ള ജീവിതം ഉറപ്പാക്കണമെന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നെങ്കിലും, മകന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഒടുവിൽ അദ്ദേഹം വഴങ്ങി. “അവന്റെ പിടിവാശിയായിരുന്നു എല്ലാം. ഒരു എഎസ്ഐയുടെ ശമ്പളത്തിൽ എല്ലാം സാധിക്കുക എന്നത് എളുപ്പമല്ല. എങ്കിലും അവന്റെ ആഗ്രഹത്തെ ഞാൻ പിന്തുണച്ചു. ഇന്ന് അവൻ സ്വന്തം കഴിവിൽ ഉയർന്ന് വരുന്നത് കാണുമ്പോൾ സന്തോഷമാണ്,” റാം നിവാസ് പറഞ്ഞു.
പ്രിൻസിന്റെ ക്രിക്കറ്റ് യാത്രയിൽ നിർണായക പങ്ക് വഹിച്ചത് പരിശീലകനായ അമിത് വശിഷ്ടയും മുൻ ഇന്ത്യ അണ്ടർ-19 ലോകകപ്പ് ജേതാവായ പേസർ പ്രദീപ് സാങ്‌വാനുമാണ്. ടെന്നീസ് ബൗൾ ടൂർണമെന്റിൽ പ്രിൻസിന്റെ ബൗളിങ് കണ്ടപ്പോൾ അവനിൽ വലിയ ഒരു താരം ഒളിഞ്ഞിരിപ്പുണ്ടെന്ന് അമിത് വശിഷ്ട കണ്ടെത്തി. തുടർന്ന് പ്രിൻസിനെ തന്റെ അക്കാദമിയിൽ ചേരാൻ ക്ഷണിച്ചിരുന്നു. അവിടെ നിന്നാണ് താരത്തിന്റെ പ്രൊഫഷണൽ ക്രിക്കറ്റ് യാത്രയുടെ തുടക്കം.
“അവൻ ആദ്യം തന്നെ യോർക്കറുകൾ കൃത്യമായി എറിയുമായിരുന്നു. ടെന്നീസ് ബൗളിൽ പോലും നല്ല സ്വിംഗ് ചെയ്യിക്കാൻ അവന് കഴിയുമായിരുന്നു. സാധാരണയായി 13-14 വയസ്സിൽ തന്നെ പ്രൊഫഷണൽ പരിശീലനം തുടങ്ങുന്ന താരങ്ങളോടൊപ്പം താരതമ്യപ്പെടുത്തുമ്പോൾ, പ്രിൻസ് വളരെ വൈകിയാണ് പരിശീലനത്തിലേക്ക് എത്തിയത്. എങ്കിലും അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ഇന്നത്തെ നിലയിൽ എത്താൻ സഹായിച്ചത്'' പരിശീലകൻ പറഞ്ഞു.
പ്രിൻസിന്റെ കരിയറിൽ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു കോവിഡ് കാലത്ത് താരത്തിന് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്ക്. പ്രായ സംബന്ധമായ രേഖകളിലെ വ്യത്യാസങ്ങളെ തുടർന്ന് ഡൽഹിയിലെ ചില യുവതാരങ്ങൾക്ക് വിലക്ക് ലഭിച്ചപ്പോൾ പ്രിൻസും അതിൽ ഉൾപ്പെട്ടു.
“എനിക്ക് വലിയ ആ സമയത്ത് ഉണ്ടായത്. രണ്ട് വർഷം വളരെ വലിയ സമയം ആണ്. പക്ഷേ അവൻ വീട്ടിൽ തന്നെ ജിം ഉപകരണങ്ങൾ വാങ്ങി ദിവസേന പരിശീലനം തുടർന്നു,” എന്ന് പിതാവ് പറയുന്നു. പിന്നീട് വിലക്ക് മാറി ഡൽഹി പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ പ്രിൻസ് വീണ്ടും ശക്തമായി തിരിച്ചെത്തി.
മറ്റൊരു സംഭവം, ഇന്ത്യ എ ടീമിന്റെ ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ കളിയ്ക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് മുട്ടിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ അവസരം നഷ്ടപ്പെടുത്തി. അതിലും പ്രിൻസ് തകർന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കായി നടത്തിയ മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന്റെ കഴിവ് വീണ്ടും തെളിയിച്ചു. 8 മത്സരങ്ങളിൽ 18 വിക്കറ്റ് ആണ് താരം നേടിയത്.
“ഡൽഹിയുടെ കടുത്ത ചൂടിൽ പോലും രണ്ട് മണിക്കൂർ ബൗൾ ചെയ്താലും അവൻ തളരില്ല. ഞാൻ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കും. ഫിറ്റ്നസ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്,” എന്നാണ് പരിശീലകന്റെ വിലയിരുത്തൽ. പ്രിൻസിന്റെ യാത്ര വൈറ്റ് ബൗളിൽ മാത്രം അവസാനിക്കുന്നതല്ല, റെഡ് ബോളിലും താരത്തിന് തിളങ്ങാൻ കഴിയുമെന്നാണ് പരിശീലകൻ പറയുന്നത്.
ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ഐപിഎൽ താരത്തിലേക്കുള്ള പ്രിൻസ് യാദവിന്റെ യാത്രഅത്ര എളുപ്പമായിരുന്നില്ല. പക്ഷെ, ആത്മവിശ്വാസം മുറുകെപ്പിടിച്ച് അയാൾ നടത്തിയ പോരാട്ടം ഏതൊരു ക്രിക്കറ്റ് താരത്തെയും പ്രചോദിപ്പിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates