ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ ആർസിബിയ്‌ക്കെതിരെ ഭേദപ്പെട്ട സ്കോറുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ 9വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ആണ് ഹൈദരാബാദ് അടിച്ചെടുത്തത്. 38 പന്തിൽ 80 റൺസ് നേടിയ നായകൻ ഇഷാൻ കിഷന്റെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബംഗളൂരുവിന് വേണ്ടി ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
നേരത്തെ ,ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഹൈദരാബാദിനെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർമാരായി കളത്തിലിറങ്ങിയ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ ട്രാവിസ് ഹെഡ് (9 പന്തിൽ 11 റൺസ്) അഭിഷേക് ശർമ (8 പന്തിൽ 7 റൺസ്) എന്നിവരെ പുറത്താക്കി മത്സരം ബംഗളൂരുവിന്റെ വഴിയിലാക്കി.
നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ ഒരു റൺസിന് പുറത്താക്കി വീണ്ടും ജേക്കബ് ഡഫി ഞെട്ടിച്ചു. ആദ്യ അഞ്ച് ഓവറിൽ ഹൈദരാബാദിന് 3 വിക്കറ്റ് നഷ്ടത്തിൽ 33 എടുക്കാൻ കഴിഞ്ഞുള്ളു.
നാലാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസനും നിഷാൻ കിഷനും ചേർന്ന് ഹൈദരാബാദിന്റെ വരുതിയിലേക്ക് മത്സരം കൊണ്ട് വന്നു. ഇരുവരും ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഒടുവിൽ റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ കിടിലൻ ക്യാച്ചിലൂടെ ഫിൽ സാൾട്ട് ക്ലാസനെ പുറത്താക്കി. 22 പന്തിൽ 31 റൺസ് ആണ് ക്ലാസൻ സ്വന്തമാക്കിയത്. വ്യക്തിഗത സ്കോർ 80 റൺസിൽ നിൽക്കവേ അഭിനന്ദൻ സിംഗ് ആണ് ഇഷാനെ പുറത്താക്കിയത്.
പിന്നീട് അനികേത് വർമയുടെ കിടിലൻ പ്രകടനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണാനായത്. 17 ബൗളിൽ 43 റൺസ് ആണ് താരം അടിച്ചെടുത്തത്. തുടർന്ന് കളത്തിലെത്തിയ വാലറ്റക്കാർക്കും കാര്യമായ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഹൈദരാബാദ് ഇന്നിങ്സ് 201 റൺസിന് അവസാനിക്കുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates