ചെന്നൈ: ഐപിഎല്ലിൽ ഈ സീസണിലെ അവസാന ഹോം പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വീണത് ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങിന്റെ മുന്നിലാണ്. മത്സരത്തിനു പിന്നാലെ ചെന്നൈ ആരാധകരെ നോക്കി കൈവിരലുകൾ കൊണ്ട് വിസിലൂതിയാണ് താരം ജയം ആഘോഷിച്ചത്. റൺ ചെയ്സിങിനിടെ ചെന്നൈ ആരാധകർ നിരന്തരം ഇഷാനെ കൂവി വിളിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീർക്കുന്നതു കൂടിയായി താരത്തിന്റെ ആഘോഷം.
വിസിൽപ്പോട് എന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ വിഖ്യാതമായ ടാഗ് ലൈൻ. അവരുടെ തട്ടകമായ ചെപ്പോക്കിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത് ടീമിനു ജയവും പ്ലേ ഓഫ് ബർത്തും ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇഷാന്റെ ഗാലറിയെ നോക്കിയുള്ള വിസിൽപ്പോട് ആഘോഷം. ചെന്നൈ ടീമിനോട് പുറത്തു പോകാൻ പരോക്ഷമായി താരം കൈകൊണ്ടു കാണിക്കുന്നുമുണ്ട്. ഇതിന്റെ വിഡിയോ വൈറലായി മാറി.
ടീം വിജയിച്ച ശേഷം ഗ്രൗണ്ടിലിറങ്ങി ഗാലറിയെ നോക്കി വിസിലടിച്ച് 'കളിയാക്കൽ ആഘോഷം' നടത്തിയ ഇഷാൻ ശേഷം ഗ്രൗണ്ടിലെ ഗേറ്റുകൾ നോക്കി സിഎസ്കെ ആരാധകരോടു പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു. കൈ കൊണ്ടു പുറത്തു പോകാൻ ആംഗ്യത്തിലൂടെ കാണിക്കുന്ന ഇഷാൻ ഈ സമയത്ത് 'കം ഓൺ എസ്ആർഎച്' എന്നു ഉറക്കെ വിളിക്കുന്നുമുണ്ട്.
ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിൽ 47 പന്തിൽ 70 റൺസ് നേടിയാണ് ഇഷാൻ നിർണായകമായത്. 3 സിക്സും 7 ഫോറും സഹിതമാണ് താരത്തിന്റെ മികച്ച ബാറ്റിങ്. മത്സരത്തിൽ ടീമിന്റെ ജയം ഉറപ്പാക്കിയ ശേഷമാണ് താരം മടങ്ങിയത്. ഹെയ്ൻറിച് ക്ലാസനുമായി ചേർന്നു 75 റൺസിന്റെ നിർണായക കൂട്ടുകെട്ടും താരം ഉയർത്തി. താരത്തിന്റെ ഇന്നിങ്സ് ബലത്തിൽ 6 പന്തുകൾ ശേഷിക്കേ 5 വിക്കറ്റ് ജയമാണ് എസ്ആർഎച് സ്വന്തമാക്കിയത്.
ഈ ഇന്നിങ്സ് അവർക്കുള്ള സമർപ്പണം
തന്റെ കസിൻ ബ്രദർ ആദ്യമായി ഗാലറിയിൽ കളി കാണാൻ വന്നിരുന്നുവെന്നും അവനുള്ള സമർപ്പണമാണ് തന്റെ ഇന്നിങ്സെന്നും ഇഷാൻ മത്സര ശേഷം വ്യക്തമാക്കി.
'ചില സമയത്ത് ചില കാര്യങ്ങൾ നമുക്ക് പ്രചോദനമാകും. ഇന്ന് എന്റെ കസിൽ ഗാലറിയിലുണ്ടായിരുന്നു. അവന് അവന്റെ സഹോദരിയെ ഈയിടെയാണ് നഷ്ടമായത്. ഞങ്ങളുടെ കുടുംബത്തിനു ഏറെ പ്രയാസകരമായിരുന്നു അവളുടെ മരണം. അതുകൊണ്ടു തന്നെ അവർക്കായി ഈ മത്സരം ജയിക്കണമെന്നു ഞാൻ അതിയായി ആഗ്രഹിച്ചു. അവർ ഈ ഇന്നിങ്സിനു സാക്ഷ്യം വഹിക്കാൻ ഇവിടെ വന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്'- ഇഷാൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates