ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബിസിസിഐ നമാൻ അവാർഡ്സ് വിതരണം ചെയ്തത്. ചടങ്ങിൽ വിവിധ കാറ്റഗറിയിലെ ലോക കിരീടമടക്കമുള്ള ഐസിസി ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളെ ആദരിച്ചിരുന്നു. ഈയടുത്ത് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം, 2025ൽ കന്നി വനിതാ ഏകദിന ലോകകപ്പ് നേടിയ സംഘം, അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ സംഘം, ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ 2025ലെ ടീമുകളെയാണ് ചടങ്ങിൽ ആദരിച്ചത്.
അതിനിടെ ബിസിസിഐയ്ക്ക് സംഭവിച്ച ഒരബദ്ധം ആരാധകരെ ചൊടിപ്പിച്ചു. 2025ലെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ വിളിച്ചത് ശുഭ്മാൻ ഗില്ലിനെ! എന്നാൽ ചാംപ്യൻസ് ട്രോഫി ഇന്ത്യ നേടിയത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ്. ഈ ടൂർണമെന്റിനു ശേഷമാണ് ഗിൽ ഇന്ത്യൻ ഏകദിന ടീം നായകനായത്. ഇക്കാര്യമാണ് ആരാധകർ എടുത്തു പറഞ്ഞ് ബിസിസിഐക്കെതിരെ രംഗത്തെത്തിയത്.
ചടങ്ങിന്റെ ടെലികാസ്റ്റിനിടെ ഗ്രാഫിക്സിലുണ്ടായ ഒരു പിശകാണ് ആരാധകരെ ചൊടിപ്പിച്ചത്. അവാർഡ്ദാന ചടങ്ങിനിടെ ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകൻ ഗില്ലിനെ സ്ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തെ വിന്നിങ് ക്യാപ്റ്റൻ ചാംപ്യൻസ് ട്രോഫി 2025 എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധം അവിടെയും തീർന്നില്ല. ഐസിസി കിരീടങ്ങൾ നേടിയ 5 ക്യാപ്റ്റൻമാരെ ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തപ്പോൾ ഗില്ലാണ് ചാംപ്യൻസ് ട്രോഫി നായകനെ പ്രതിനിധീകരിച്ച് പോസ് ചെയ്തത്. ചടങ്ങിൽ രോഹിത് ശർമ എത്തിയിരുന്നില്ല. അതിനാൽ വൈസ് ക്യാപ്റ്റനെന്ന നിലയിലാണ് ഗില്ലിനെ നിർത്തിയത് എന്നാണ് സൂചന. എന്നാൽ ഗ്രാഫിക്സിൽ വന്ന പിശക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം സമൂഹ മാധ്യമങ്ങളിൽ ആരാധകർ വലിയ തോതിലാണ് ഈ പിശക് ചോദ്യം ചെയ്യുന്നത്. വ്യാപക വിമർശനവും ആരാധകർ ഉന്നയിക്കുന്നു.
'ശരിക്കും ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ രോഹിത് ശർമയാണ് ക്യാപ്റ്റൻ എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ബിസിസിഐ പറയുന്നത് ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ എന്നാണ്. അത് അവിശ്വസനീയ പകൽക്കൊള്ളയാണ്. രോഹിത് ശർമ നായകനായ ടീം ഐസിസി ചാംപ്യൻസ് ട്രോഫി നേടി. എന്നാൽ നോക്കു ബിസിസിഐ അവാർഡിൽ അവർ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി. ദയവായി ചരിത്രം ഇങ്ങനെ മാറ്റിയെഴുതരുത്'- ആരാധകർ കുറിച്ചു.
2025ലെ മികച്ച താരത്തിനുള്ള പുരസ്കാരം ശുഭ്മാൻ ഗില്ലും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ധാനയും നേടി. ആജീവനാന്ത സംഭാവനകൾക്കുള്ള സികെ നായിഡു പുരസ്കാരം ഇതിഹാസ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ നേടി. രാജ്യാന്തര ക്രിക്കറ്റിൽ മിന്നും രീതിയിൽ അരങ്ങേറിയ താരങ്ങൾക്കുള്ള പുരസ്കാരം ഹർഷിത് റാണയും എൻ ശ്രീചരണിയും സ്വന്തമാക്കി.
മികച്ച താരത്തിനുള്ള പുരസ്കാരം ഗിൽ രണ്ടാം തവണയാണ് സ്വന്തമാക്കുന്നത്. സ്മൃതി ഇത് അഞ്ചാം തവണയാണ് മികച്ച താരത്തിനുള്ള ആവാർഡ് നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates