പോർട്ട് ഓഫ് സ്പെയിൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു ബൗളർക്കും സാധിക്കാത്ത അപൂർവ റെക്കോർഡ് നേട്ടവുമായി വെസ്റ്റ് ഇൻഡീസ് വേഗതാരം ജസ്റ്റിൻ ഗ്രീവ്സ്. ട്രിനിഡാഡിൽ പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് തുടർച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞ് 32-കാരനായ ഗ്രീവ്സ് കായിക ലോകത്തെ അമ്പരപ്പിച്ചത്. ഉച്ചഭക്ഷണത്തിന് മുൻപും ശേഷവുമായി എറിഞ്ഞ മാസ്മരിക സ്പെല്ലിലാണ് വിൻഡീസ് താരം ഈ ചരിത്രനേട്ടത്തിലേക്ക് പന്തെറിഞ്ഞുകയറിയത്. ഇതോടൊപ്പം ടെസ്റ്റ് കരിയറിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും ഗ്രീവ്സ് അക്കൗണ്ടിലാക്കി. 2016-ൽ ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി നാല് വിക്കറ്റ് മെയ്ഡനുകൾ എറിഞ്ഞ മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഗ്രീവ്സ് ഇതോടെ പഴങ്കഥയാക്കിയത്.
11 ഓവറിൽ 6 മെയ്ഡൻ ഉൾപ്പെടെ 27 റൺസ് മാത്രം വഴങ്ങിയാണ് ഗ്രീവ്സ് അഞ്ച് വിക്കറ്റ് കൊയ്ത്ത് നടത്തിയത്. ഷാൻ മസൂദ്, മുഹമ്മദ് റിസ്വാൻ, ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് അബ്ബാസ് എന്നിവരെയാണ് വിൻഡീസ് താരം മടക്കിയയച്ചത്. ഒരു ഘട്ടത്തിൽ 244/3 എന്ന ശക്തമായ നിലയിലായിരുന്ന പാകിസ്ഥാനെ, സെഞ്ചുറി നേടി നിലയുറപ്പിച്ച മുൻ നായകൻ ഷാൻ മസൂദിനെ പുറത്താക്കി ഗ്രീവ്സ് തകർച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. ഗ്രീവ്സിന്റെ മാരക ബൗളിങ് സ്പെല്ലിന് മുന്നിൽ അടിപതറിയ പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 282 റൺസിന് പുറത്തായി.
കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയുക എന്ന ലളിതമായ തന്ത്രമാണ് താൻ പുറത്തെടുത്തതെന്ന് മത്സരശേഷം ഗ്രീവ്സ് പറഞ്ഞു.അച്ചടക്കത്തോടെ പന്തെറിയാനും ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കാനും നായകൻ റോസ്റ്റൺ ചേസ് നൽകിയ ഉപദേശം കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 126/7 എന്ന നിലയിലേക്ക് തളച്ച് പാകിസ്ഥാനും ശക്തമായി തിരിച്ചടിച്ചു. നിലവിൽ വിൻഡീസിന് 155 റൺസിന്റെ മാത്രം മുൻതൂക്കമാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates