അഹമ്മദാബാദ്: ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കം റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഗംഭീരമായി തന്നെ ആഘോഷിക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കുല്‍ദീപാണ്. ഇന്നലെ പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിലും താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധവും കുല്‍ദീപ് തന്നെ. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോടു നൂറ് ശതമാനം കൂറ് പുലര്‍ത്താനും താരത്തിനു സാധിക്കുന്നു. ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്നു താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. റണ്‍സ് കൊടുക്കുന്നതില്‍ പിശുക്കുന്നതും നിര്‍ണായക ഘട്ടത്തില്‍ കളി തിരിക്കുന്നതും കുല്‍ദീപിനെ അപകടകാരിയാക്കി മാറ്റുന്നു.
പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കാണ് കുല്‍ദീപിനുള്ളത്. ആദ്യ ഏഴോവറില്‍ താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല.
എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ താരം ഒറ്റ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അപകടകാരികളായ സൗദ് ഷക്കീല്‍, കൂറ്റനടിക്കാരന്‍ ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെയാണ് കുല്‍ദീപ് ഒറ്റ ഓവറില്‍ മടക്കിയത്.
33ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് രണ്ടാം പന്തില്‍ സൗദ് ഷക്കീലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. ആറ് റണ്‍സ് മാത്രമാണ് പാക് താരത്തിനു നേടാനായത്. പിന്നാലെ ആറാം പന്തില്‍ ഇഫ്തിഖറിന്റെ കുറ്റിയും താരം പിഴുതു. ഇതോടെയാണ് പാക് ടീം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങാന്‍ തുടങ്ങിയതു.
30ാം ഓവറിന്റെ നാലാം പന്തില്‍ മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ബാബര്‍ അസം മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 155 റണ്‍സ് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കുല്‍ദീപ് പന്തെറിയാനെത്തിയത്. ഒറ്റ ഓവറില്‍ രണ്ട് വമ്പനടിക്കാരെ മടക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിനു 166 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് അവര്‍ക്ക് ഉയിര്‍പ്പുണ്ടായതുമില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates