മുംബൈ: ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് മികച്ചതാണെങ്കിലും 2024ലെ കിരീടം നേടിയ ടീമിന് ചെറിയ മുൻതൂക്കമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. രോഹിത്ത്- കോഹ്‌ലി സഖ്യമുള്ളത് അന്നത്തെ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്തു. ഇരുവരുടെയും സാന്നിധ്യം ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചുവെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.
“ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലെയുള്ള എക്സ്പീരിയൻസുള്ള താരങ്ങൾ ടീമിൽ ഇല്ലാത്തത് തിരിച്ചടിയാണ്. പക്ഷേ, ഇപ്പോഴത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് കൃത്യമായ ബാലൻസുണ്ട്. ബൗളിംഗ് ഓപ്ഷനുകൾ ശക്തമാണ്, ബാറ്റിങിലും ഒരുപടി മുന്നിലാണ് ടീം” അനിൽ കുംബ്ലെ പറഞ്ഞു.
നിരവധി വെല്ലുവിളികൾ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേരിടേണ്ടി വരും. 2024ലെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ആ ടീമിന് ഞാൻ 10 ശതമാനം മുൻതൂക്കം നൽകും. നിലവിലെ ടീമിന്റെ പ്രകടനവും അതിനടുത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫൈനലിൽ വിരാട് കോഹ്ലിയും അക്സർ പട്ടേലും സമ്മർദ്ദഘട്ടത്തിൽ കാഴ്ചവച്ച പ്രകടനം ഓർമ്മിപ്പിച്ച കുംബ്ലെ ഈ ടൂർണമെന്റിലും സമാനമായ അനുഭവം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി. ആ സമയങ്ങളിൽ കളിക്കാർ അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കണം.
ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പങ്ക് ഈ ടൂർണമെന്റിൽ നിർണായകമാകുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ തരണം ചെയ്യാൻ താരത്തിന് കഴിയും. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നിർണായക ഘട്ടങ്ങളിൽ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിയും ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates