ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറിയ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സും വനിതാ വിഭാഗത്തിൽ ട്രെന്റ് റോക്കറ്റ്സും കിരീടം നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീട നേട്ടം കൂടിയാണ് ആഘോഷിച്ചത്. പുരുഷ പോരിൽ സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനേയും വനിതാ വിഭാഗത്തിൽ ട്രെന്റ് റോക്കറ്റ്സ് സൺറൈസേഴ്സ് ലീഡ്സിനെയും വീഴ്ത്തി. ലോർഡ്സിൽ അരങ്ങേറിയ രണ്ട് ഫൈനലുകളിൽ മിന്നും ജയങ്ങളാണ് ഇരു ടീമുകളും സ്വന്തമാക്കിയത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിന് ഇത്തവണ മുതൽ സംയോജിത പുരസ്കാരവും നൽകുന്നുണ്ട്. ഹെലിക്സ് ട്രോഫിയാണ് ടീമിനു സമ്മാനിക്കുന്നത്. പ്രഥമ പുരസ്കാരം ട്രെന്റ് റോക്കറ്റ്സ് വനിതകൾക്കാണ്.
സീഫെർട്ട് വെടിക്കെട്ട്
ട്രെന്റ് റോക്കറ്റ്സിനെ 5 വിക്കറ്റിനു വീഴ്ത്തിയാണ് മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് തങ്ങളുടെ ആദ്യ ദി ഹണ്ട്രഡ് ട്രോഫി ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് (19 പന്തിൽ 38 റൺസ്), ക്യാപ്റ്റൻ ലൂയിസ് ഗ്രിഗറി (19 പന്തിൽ 32 റൺസ്) എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബെൻ ഡക്കറ്റ് ടീമിനു മികച്ച തുടക്കം നൽകിയെങ്കിലും മാഞ്ചസ്റ്റർ സ്പിന്നർ നൂർ അഹമദ് തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം നിയന്ത്രിച്ചു.
159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ (14 പന്തിൽ 22 റൺസ്) മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി. ഇരുവരും ചേർന്ന് 31 പന്തിൽ 66 റൺസ് ചേർത്തു.
അവസാന നിമിഷത്തിൽ മത്സരം നാടകീയമായി. മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ് വിജയമുറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽ മുൻ പാക് പേസർ മുഹമ്മദ് ആമിർ (29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ്) മികച്ച ബൗളിങ് പുറത്തെടുത്ത് ഒരുവേള ഞെട്ടിച്ചു. അവസാന രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലിയാം ഡോസൻ സിക്സർ തൂക്കി മാഞ്ചസ്റ്ററിനെ 98 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലെത്തിച്ച് ജയവും കിരീടവും സമ്മാനിച്ചു.
അനായാസം റോക്കറ്റ്സ്
പുരുഷ ഫൈനൽ അവസാന നിമിഷം വരെ നീണ്ടെങ്കിൽ വനിതാ പോരാട്ടം ട്രെന്റ് റോക്കറ്റ്സിന്റെ അനായാസ വിജയത്തോടെ അതിവേഗം അവസാനിച്ചു. സൺറൈസേഴ്സ് ലീഡ്സിനെ 8 വിക്കറ്റിനു തകർത്താണ് വനിതകൾ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലീഡ്സിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ 26 റൺസ് മാത്രമാണ് അവർക്ക് ചേർക്കാനായത്. 3 വിക്കറ്റും നഷ്ടമായി. പിന്നീടൊരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനും അവർക്കായില്ല.
അന്നബെൽ സതർലാൻഡ‍് (23 പന്തിൽ 25 റൺസ്), ഡാനി ഗിബ്സൻ (16 പന്തിൽ 22 റൺസ്), എന്നിവർ മാത്രമാണ് ചെറുത്തു നിന്നത്. ട്രെന്റ് റോക്കറ്റ്സിനായി ജോർജിയ ആദംസ് (9 റൺസിന് 2 വിക്കറ്റ്), ചാർലി ഫിലിപ്സ് (12 റൺസിന് 2 വിക്കറ്റ്) എന്നിവർ മികച്ച ബൗളിങ് പുറത്തെടുത്തു. ലീഡ്സിന്റെ പോരാട്ടം ഒടുവിൽ 91 പന്തിൽ 91 റൺസിൽ അവസാനിച്ചു.
അനായാസ ലക്ഷ്യമായ 92 റൺസിലേക്ക് ബാറ്റെടുത്ത ട്രെന്റ് റോക്കറ്റ്സ് ഒരിക്കൽ പോലും മികവ് കൈവിട്ടില്ല. സോഫി ഡങ്ക്ലി (23 പന്തിൽ 41 റൺസ്), ബെത് മൂണി (21 പന്തിൽ പുറത്താകാതെ 31 റൺസ്) എന്നിവർ ചേർന്ന് ടീം ജയം ഉറപ്പിച്ചു. വെറും 54 പന്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ട്രെന്റ് റോക്കറ്റ്സ് 92 റൺസ് അടിച്ചെടുത്തു. 46 പന്തുകൾ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates