പാരിസ് ഹോട്ടലില്‍ മലയാളി അനസിന് തംസ്അപ്പ് നല്‍കുന്ന മെസി/വീഡിയോ ദൃശ്യം 
Sports

പാരീസിലെ മലയാളി അയല്‍ക്കാരന് മെസിയുടെ തംസ്അപ്പ്, വിശ്വസിക്കാനാവാതെ അനസ് 

ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കി മെസി പാരീസിലേക്ക് എത്തിയപ്പോള്‍ അവിടെയുമുണ്ടായി മലയാളി സാന്നിധ്യം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളി ഉണ്ടാവും എന്നാണ് പറയാറ്. ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കി മെസി പാരീസിലേക്ക് എത്തിയപ്പോള്‍ അവിടെയുമുണ്ടായി മലയാളി സാന്നിധ്യം, അതും ഫുട്‌ബോള്‍ മിശിഹയുടെ തൊട്ടടുത്തായി. 

പാരീസിലേക്ക് എത്തിയ ആദ്യ ദിനം മെസി താമസിച്ച ഹോട്ടലിന് മുന്‍പില്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണിയില്‍ ആരാധകരെ കാണാന്‍ മെസിയും കുടുംബവും എത്തി. 

ഈ സമയം തൊട്ടടുത്ത ബാല്‍ക്കണിയില്‍ നിന്ന് മലയാളികളിലൊരാളുടെ വിളിയും മെസിയെ തേടിയെത്തി. മെസിയുടെ മകന്‍ തിയാഗോയാണ് ഇത് ശ്രദ്ധിച്ചത്. അച്ഛന്റെ ശ്രദ്ധ തിയാഗോ ഇവിടേക്ക് എത്തിക്കുകയും മെസി അവരെ നോക്കി കൈവീശി കാണിക്കുകയും ചെയ്തു. 

തളിക്കുളം പോക്കാക്കില്ലത്ത് അബ്ദുല്‍ ഗഫീറിന്റെ മകന്‍ അനസിനാണ് ഫുട്‌ബോള്‍ മിശിഹയെ തൊട്ടടുത്ത് കാണാനുള്ള ഭാഗ്യം ലഭിച്ചത്. ഖത്തറില്‍ ഷെയ്ഖ് തമീമിന്റെ സഹോദരന്റെ സഹായിയായാണ് അനസ് ജോലി ചെയ്യുന്നത്. 10 വര്‍ഷമായി ഖത്തറിലായിരുന്നു. അദ്ദേഹത്തിനൊപ്പം യൂറോപ്യന്‍ സഞ്ചാരത്തിനെത്തിയപ്പോഴാണ് അനസിനെ തേടി ആ മഹാഭാഗ്യമെത്തിയത്. 

പാരിസിലെ റോയല്‍ മെന്‍ക്യൂ ഹോട്ടലിലാണ് മെസി താമസിച്ചത്. ഇതേ ഹോട്ടലില്‍ അഞ്ചാം നിലയിലാണ് അനസും താനൂര്‍ സ്വദേശി സമീറും താമസിച്ചിരുന്നത്. പാരിസിലേക്ക് എത്തുന്ന മെസി ഇവിടെയാവും തങ്ങുക എന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരോട് പറഞ്ഞിരുന്നു. 

എട്ട് മണിക്ക് മെസി എത്തുമെന്നാണ് പറഞ്ഞിരുന്നത്. എങ്കിലും വൈകീട്ട് 4 മുതല്‍ തന്നെ ഹോട്ടലിന് മുന്‍പില്‍ ആരാധകര്‍ നിറയാന്‍ തുടങ്ങി. മെസിയെ കാണാനായി ഞങ്ങളും മൂന്ന് മണിക്കൂറിലേറെ താഴെ ഇറങ്ങി നിന്നു. എന്നാല്‍ അടുത്ത് കാണാന്‍ കഴിയില്ലെന്ന് അറിയാവുന്നതിനാല്‍ മുറിയിലേക്ക് തന്നെ മടങ്ങി. 

ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് വലിയ ആരവം കേട്ടു. മെസി തിരികെ പോവുകയാണെന്നാണ് കരുതിയത്. ഞങ്ങളുടെ ബാല്‍ക്കണിയില്‍ ഇറങ്ങി നോക്കിയപ്പോള്‍ ആളുകള്‍ ബാല്‍ക്കണിയിലേക്ക് നോക്കി കൈവീശുന്നു. കുടുംബാംഗങ്ങളും ഒപ്പമുണ്ട്. 

മെസി തൊട്ടടുത്ത് നില്‍ക്കുന്നത് കണ്ട് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മെസി, മെസി, കാന്‍ ഐ ഹാവ് എ വിഷ് എന്ന് ചോദിച്ചു. ഇത് കേട്ട് മെസിയുടെ മകന്‍ തിയാഗോ അദ്ദേഹത്തെ തോണ്ടി വിളിച്ച് കാണിച്ചു. മെസി ചിരിച്ച് കൈ വീശുകയും തംസ് അപ് കാണിക്കുകയും ചെയ്തു, അനസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ തടയണമെങ്കില്‍ കൊന്നു തള്ളണം'; വിമതര്‍ ദ്രോഹികളെന്ന് മമത

എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ പോവുകയാണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കാം

ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം

വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ