ബെർലിൻ: മുൻ ജർമൻ ഫുട്‌ബോൾ ക്യാപ്റ്റനും ഇതിഹാസ താരങ്ങളിൽ ഒരാളുമായ മിഷേൽ ബല്ലാക്കിന്റെ മകൻ എമിലിയോ ബല്ലാക്ക് അപകടത്തിൽ മരിച്ചു. 18കാരന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ക്വാഡ് ബൈക്കിൽ അപകടകരമായ രീതിയിൽ റെയ്ഡ് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടം.
പോർച്ചുഗലിലുള്ള ബല്ലാക്കിന്റെ ഒഴിവുകാല വസതിക്ക് സമീപത്തു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്ത് എത്തിയെങ്കിലും എമിലിയോയെ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തിൽ 18കാരൻ മരിച്ചുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് പോർച്ചുഗീസ് മാധ്യമങ്ങളാണ്.
മിഷേൽ ബല്ലാക്കിന്റേയും സിമോൺ ലാംബെയുടേയും മകനായി 2002-ലാണ് എമിലിയോയുടെ ജനനം. ലാംബെയുമായുള്ള ബന്ധത്തിൽ ബല്ലാക്കിന് രണ്ട് ആൺമക്കൾ കൂടിയുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ ബല്ലാക്ക് ബയേൺ മ്യൂണിക്ക്, ലെവർകൂസൻ ക്ലബുകളിലും കളിച്ചിട്ടുണ്ട്. 98 മത്സരങ്ങളിൽ ജർമനിക്കായി കളത്തിലറങ്ങിയ ബല്ലാക്ക് നാല് ബുണ്ടസ്‌ലിഗ കിരീടങ്ങളും മൂന്ന് ജർമൻ കപ്പും നേടിയിട്ടുണ്ട്. ചെൽസിയുടെ ജഴ്‌സിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്നു എഫ്എ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.
മുൻ താരത്തിന്റെ മകന്റെ മരണത്തിൽ ചെൽസി അനുശോചനം രേഖപ്പെടുത്തി. ബല്ലാക്കിന്റെ മകന്റെ മരണ വാർത്തയിൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. 18 വയസ് മാത്രം പ്രായമുള്ള എമിലിയോയുടെ മരണത്തിൽ ഞങ്ങൾ ദു:ഖം രേഖപ്പെടുത്തുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ബല്ലാക്കിനോടും കുടുംബാഗങ്ങളോടുമൊപ്പം നിൽക്കുന്നു'- ചെൽസി ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates