അറ്റ്ലാന്റ: ഫിഫ ലോകകപ്പിൽ കാബോ വെർദെയ്ക്കെതിരെ യൂറോ ചാംപ്യൻമാരായ സ്പെയിൻ ഗോളടിക്കാൻ സാധിക്കാതെ വിയർത്ത പോരാട്ടത്തിൽ അവരുടെ പ്രധാന സ്ട്രൈക്കർ മികേൽ ഒയർസബാലിന്റെ പേരിൽ കുറിക്കപ്പെട്ടത് ഒരു നാണക്കേടിന്റെ റെക്കോർഡ്. തുടക്കം മുതൽ സ്പാനിഷ് ടീം എതിർ പക്ഷത്തേക്ക് ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ടായിരുന്നു. എന്നാൽ ആദ്യ 30 മിനിറ്റിനിടെ അവരുടെ പ്രധാന സ്ട്രൈക്കറായ ഒയർസബാൽ ഒരു തവണ പോലും പന്ത് കാൽ കൊണ്ടു തൊട്ടില്ല എന്ന വിചിത്ര റെക്കോർഡാണ് മത്സരത്തിൽ സ്ഥാപിച്ചത്.
മത്സരത്തിന്റെ 31ാം മിനിറ്റിലാണ് റയൽ സോസിഡാഡ് താരമായ ഒയർസബാൽ തന്റെ ആദ്യ ടച്ച് രേഖപ്പെടുത്തിയത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ അരമണിക്കൂർ സമയം പന്ത് തൊടാതെ കളിച്ച ആദ്യ താരം എന്ന നാണക്കേടാണ് ഇതോടെ ഒയർസബാലിന്റെ പേരിലായത്. 1966ന് ശേഷമാണ് ലോകകപ്പിലെ റെക്കോർഡുകൾ രേഖപ്പെടുത്താൻ ആരംഭിച്ചത്. അതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു വിചിത്ര റെക്കോർഡ് പിറക്കുന്നത്.
മത്സരത്തിലുടനീളം 74 ശതമാനം പന്തടക്കവുമായി സ്പെയിൻ കളം നിറഞ്ഞു കളിച്ചിട്ടും ഒയർസബാൽ മാത്രം മുന്നേറ്റനിരയിൽ ഒറ്റപ്പെട്ടുപോയി. താരത്തിന്റെ ഈ നാണക്കേടിന്റെ റെക്കോർഡ് സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകൾക്കും കാരണമായി.
എന്റെ ഗോൾഡൻ ബൂട്ട് പ്രവചനം പാളിയല്ലോ എന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസം. 30 മിനിറ്റ് ഫുട്ബോൾ കളിച്ചിട്ടും ഒരൊറ്റ തവണ പോലും പന്ത് തൊടാൻ കഴിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ടൂർണമെന്റിലെ ഫേവറിറ്റുകളായ സ്പെയിൻ മത്സരം പൂർണമായി നിയന്ത്രിച്ചിട്ടും അവരുടെ പ്രധാന സ്ട്രൈക്കർക്ക് ആദ്യ ഘട്ടത്തിൽ കളിയിൽ യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല എന്നതാണ് ഈ റെക്കോർഡിനെ ഇത്രയധികം ശ്രദ്ധേയമാക്കുന്നത്.
ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെർദെ ടീം കടും പ്രതിരോധം തീർത്താണ് സ്പെയിനിനെ വരിഞ്ഞിട്ടത്. കാബോ വെർദെയുടെ ഗോൾ കീപ്പർ 40കാരനായ വോസിന്യ അടക്കമുള്ള താരങ്ങളുടെ മിന്നും പ്രകടനമാണ് സ്പെയിനിനെ തീർത്തും അസ്വസ്ഥമാക്കിയത്.
അവരുടെ ഗോൾ ശ്രമങ്ങളെല്ലാം കാബോ വെർദെ പ്രതിരോധത്തിൽ തട്ടി ഇല്ലാതാകുന്നത് ഫുട്ബോൾ ലോകം അമ്പരന്നാണ് കണ്ടത്. സ്പെയിൻ ഗോളുകൾ അടിച്ചുകൂട്ടി വൻ വിജയം നേടുമെന്നു സ്പാനിഷ് ആരാധകർ പ്രതീക്ഷിച്ച ഇടത്താണ് ഗോളില്ലാ കളി പിറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates