കൊളംബോ: ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു. ആത്മവിശ്വാസത്തോടെ ഒന്നാം ടെസ്റ്റിനു ഇറങ്ങാനുള്ള ഊര്‍ജവും ഇന്ത്യ ജയത്തിലൂടെ സംഭരിച്ചു.
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 6 വിക്കറ്റിന് 357 ഡിക്ല, രണ്ടാം ഇന്നിങ്‌സ് 4 വിക്കറ്റിന് 214 റണ്‍സ്. ശ്രീലങ്ക ഇലവന്‍ ഒന്നാം ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 ഡിക്ല, രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 ഡിക്ല.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 61 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. ശുഭ്മാന്‍ ഗില്‍ (44) രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങി. ഇരുവരും ചേര്‍ന്ന ഓപ്പണിങ് ഇന്ത്യക്ക് 105 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. ഋഷഭ് പന്ത് (28), ധ്രുവ് ജുറേല്‍ (17) എന്നിവര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ഔട്ടായി. രവീന്ദ്ര ജഡേജ 22 റണ്‍സെടുത്തു റിട്ടയേര്‍ഡ് ഹര്‍ട്ടായി.
വാലറ്റത്ത് 15 പന്തില്‍ 4 സിക്‌സും 1 ഫോറും സഹിതം 32 റണ്‍സ് വാരിയെടുത്ത മുഹമ്മദ് സിറാജ് അതിവേഗം ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. താരം പുറത്താകാതെ നിന്നു. അവസാന ഓവറിൽ താരം ഹാട്രിക്ക് സിക്സും പിന്നാലെ ഒരു ഫോറും തൂക്കി ഇന്ത്യയെ അതിവേഗം ജയത്തിലെത്തിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ നിഷാന്‍ ഫെര്‍ണാണ്ടോ (63) ശ്രീലങ്കക്കായി അര്‍ധ സെഞ്ച്വറി നേടി. അഞ്ജല ബണ്ഡാര (35), നിപുണ്‍ ധനഞ്ജയ (45) എന്നിവരും തിളങ്ങി. രണ്ടാം ഇന്നിങ്‌സിലും ജഡേജ ബൗളിങില്‍ തിളങ്ങി. താരം രണ്ട് വിക്കറ്റെടുത്തു. ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയില്‍. ഇതേ സ്‌കോറില്‍ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ശ്രീലങ്ക ഇലവനെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനു വിട്ടത്.
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് തുണയായത്. ഒപ്പം രവീന്ദ്ര ജഡേജ നേടി അര്‍ധ സെഞ്ച്വറിയും കെഎല്‍ രാഹുല്‍, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ നേടിയ മികച്ച സ്‌കോറുകളും ഇന്ത്യയെ മുന്നോട്ടു നയിച്ചു.
സെഞ്ച്വറി നേടിയതിനു പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ദേവ്ദത്ത് പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടര്‍ന്നു. കളി നിര്‍ത്തുമ്പോള്‍ ദേവ്ദത്ത് പുറത്താകാതെ 142 റണ്‍സുമായി ക്രീസില്‍. താരം 18 ഫോറുകള്‍ പറത്തി.
രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ ഗുര്‍നൂര്‍ ബ്രാര്‍ 4 സിക്സുകള്‍ പറത്തിയാണ് സ്‌കോര്‍ 357ല്‍ എത്തിച്ചത്. താരം 4 സിക്സും 2 ഫോറും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ രവീന്ദ്ര ജഡേജ 63 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. താരം 7 ഫോറുകളാണ് പറത്തിയത്. താത്കാലിക നായകന്‍ കെഎല്‍ രാഹുല്‍ 40 റണ്‍സെടുത്തു മടങ്ങി. മാനവ് സുതര്‍ 41 റണ്‍സും സാരാംശ് ജെയ്ന്‍ 22 റണ്‍സും അടിച്ചെടുത്തു. യശസ്വി ജയ്സ്വാള്‍ (0), ഋഷഭ് പന്ത് (2), ധ്രുവ് ജുറേല്‍ (1) എന്നിവര്‍ ക്ഷണം മടങ്ങി.
ഇന്ത്യയുടെ 3 വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ശ്രീലങ്ക ഇലവന്‍ ബൗളര്‍മാര്‍ ഒരുവേള സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കി. 168ല്‍ മൂന്നാം വിക്കറ്റും 170ല്‍ നാലാം വിക്കറ്റും 174ല്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് അതിവേഗം നഷ്ടമായി. പിന്നീടാണ് ജഡേജ- മാനവ് കൂട്ടുകെട്ടിന്റെ ചെറുത്തു നില്‍പ്പ്.
ആദ്യ ദിനത്തില്‍ അവസാന രണ്ട് സെഷനുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്തു ഇന്ത്യ കളി വരുതിയില്‍ നിര്‍ത്തി മൈതാനം വിടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം പന്തെറിയാന്‍ ഇറങ്ങി. പരിശീലനത്തിനിടെ വലതു കൈക്ക് പരിക്കേറ്റതിനാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.
ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക ഇലവന്‍ ബാറ്റര്‍മാര്‍ ആദ്യ സെഷനുകളില്‍ ഇന്ത്യന്‍ ബൗളിങിനു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ 101 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞത് ഇന്ത്യക്ക് തുണയായി. രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയുടെ മുന്നേറ്റം തടഞ്ഞു. പതിയെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയും ചെയ്തു.
ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ, രവിന്ദു രസന്ത, ക്യാപ്റ്റന്‍ സോനല്‍ ദിനുഷ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രവിന്ദു രസന്തയാണ് ടോപ് സ്‌കോറര്‍. താരം 71 റണ്‍സെടുത്തു. നിഷാന്‍ 66 റണ്‍സും ദിനുഷ 52 റണ്‍സും സ്വന്തമാക്കി. പസിന്ദു സൂര്യബണ്ഡാര (35), പവന്‍ രത്‌നായകെ (39), അഹന്‍ വിക്രമസിംഗെ (31), രമേഷ് മെന്‍ഡിസ് (32) എന്നിവരും ക്രീസില്‍ പിടിച്ചു നിന്നു.
ആറ് വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ പങ്കിട്ടപ്പോള്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു. നിഷാന്‍ ഫെര്‍ണാണ്ടോ റണ്ണൗട്ടായി മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates