മുംബൈ: അർഹിച്ച വിടവാങ്ങൽ മത്സരം പോലും കളിക്കാൻ സാധിക്കാതെ ഇന്ത്യൻ ടീമിൽ നിന്നു യുവരാജ് സിങ് പുറത്തായതുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും പഴി കേൾക്കാറുള്ള ആളാണ് മുൻ നായകൻ എംഎസ് ധോനി. മകന്റെ കരിയർ ഇത്തരത്തിൽ അവസാനിക്കാൻ മുഖ്യ കാരണക്കാരൻ ധോനിയാണെന്നു യുവിയുടെ പിതാവ് യോഗ്രാജ് സിങ് ഏറെക്കാലമായി കുറ്റപ്പെടുത്താറുണ്ട്. ഈയടുത്തും യോഗ്രാജ് സമാന രീതിയിലുള്ള കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ യുവരാജിനെ ടീമിൽ നിന്നു ഒഴിവാക്കിയതിൽ ധോനിക്കു ഒരുതരത്തിലുള്ള പങ്കുമില്ലെന്നു വെളിപ്പെടുത്തുകയാണ് മുൻ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ കോച്ചുമായ സന്ദീപ് പാട്ടീൽ. 4 വർഷത്തോളം സന്ദീപ് പാട്ടീൽ ഇന്ത്യൻ ചീഫ് സെലക്ടറായിരുന്നു. ഒരഭിമുഖത്തിലാണ് സന്ദീപ് പാട്ടീൽ പഴയ വിവാദം വീണ്ടും ചർച്ചയിലേക്ക് കൊണ്ടു വന്നത്.
'കരിയറിന്റെ ഒരു ഘട്ടത്തിലും യുവരാജിനെ ടീമിൽ നിന്നു ഒഴിവാക്കണമെന്നു ധോനി ആവശ്യപ്പെട്ടിട്ടില്ല. മോശം ഫോമാണ് യുവരാജിന്റെ പുറത്താകലിനു കാരണം. സെലക്ടർമാർ കൂടിയാലോചിച്ചാണ് യുവരാജിനെ ഒഴിവാക്കിയത്. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സെലക്ഷൻ കമ്മിറ്റിയിൽ പൂർണ വിശ്വാസമർപ്പിക്കുകയാണ് ധോനി ചെയ്തത്. അല്ലാതെ തീരുമാനങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടിട്ടില്ല'- സന്ദീപ് പാട്ടീൽ വ്യക്തമാക്കി.
2007ലെ ടി20 പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഓൾ റൗണ്ടറാണ് യുവരാജ്. 2011ലെ ഏകദിന ലോകകപ്പ് ജയത്തിലും യുവിയുടെ പങ്ക് നിർണായകമായിരുന്നു. 2017ലാണ് യുവി അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞു കളത്തിലെത്തിയത്. പിന്നീട് ഒരിക്കൽ പോലും താരം തിരികെ ടീമിലേക്ക് വിളിക്കപ്പെട്ടില്ല. അർഹിച്ച വിട വാങ്ങൽ മത്സരം കളിക്കാനും അദ്ദേഹത്തിനു അവസരം കിട്ടിയില്ല. ഈ കാര്യങ്ങളെല്ലാം അന്നേ ആരാധകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഒടുവിൽ 2019ലാണ് യുവരാജ് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates