മുംബൈ: ഐപിഎൽ 2026ലെ രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഈ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാകും അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക.
ഇരു ടീമുകളും തമ്മിൽ ഐപിഎല്ലിൽ 35 മത്സരങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 24 തവണ മുംബൈയും 11 തവണ കൊൽക്കത്തയും വിജയിച്ചു. കണക്കുകളിൽ മുൻതൂക്കം മുംബൈയ്ക്കാണ്. ബാറ്റിങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്. ക്വിന്‍ന്‍ ഡി കോക്കും രോഹിത് ശർമയും ഓപ്പണർ റോളിൽ കളത്തിലെത്തും.
മിഡിൽ ഓർഡറിൽ സൂര്യകുമാർ യാദവും തിലക് വർമയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ളവരാണ്. ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവും ടീമിന് ഗുണം ചെയ്യും. ജസ്പ്രിത് ബുംറയും ട്രെന്റ് ബോൾട്ടും നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ച ഫോമിലാണ് ഉള്ളത്.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ അടി മുടി മാറ്റവുമായി ആണ് കളത്തിലിറങ്ങുന്നത്. മുൻനിര താരങ്ങളായ ആന്ദ്രെ റസ്സല്‍ വിരമിക്കുകയും ശ്രേയസ് അയ്യർ , വെങ്കടേഷ് അയ്യർ എന്നിവർ ടീം വിടുകയും ചെയ്തതോടെ ടീം അകെ താളം തെറ്റിയ നിലയിലാണ്.
ന്യൂസിലൻഡ് താരങ്ങളായ ടിം സീഫെര്‍ടും ഫിന്‍ അല്ലനും ഉൾപ്പെടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ. കൊൽക്കത്ത നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ബൗളർമാരുടെ പരിക്കാണ്. പ്രധാന പേസർമാരായ ഹർഷിത് റാണയും ആകാശ് ദീപും പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ഇതോടെ സ്പിൻ ബൗളർമാരായ സുനില്‍ നരെയ്നും വരുൺ ചക്രവർത്തിയുടെയും ജോലി കൂടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates