റിയോ ഡി ജനീറോ: ലോകകപ്പ് മുന്നിൽ നിൽക്കെ ബ്രസീൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന സൂപ്പർ താരം നെയ്മർ ജൂനിയർ വിവാദത്തിൽ. സാന്റോസ് ടീമിന്റെ പരിശീലനത്തിനിടെ സഹതാരവുമായി കൈയാങ്കളി നടത്തിയ സംഭവമാണ് വിവാദത്തിലായിരിക്കുന്നത്.
പരിശീലനത്തിനിടെ റോബിഞ്ഞോ ജൂനിയർ എന്ന 18കാരനായ താരവും നെയ്മറും തമ്മിലാണ് പ്രശ്നങ്ങൾ. പരിശീലനത്തിനിടെ റോബീഞ്ഞോ നെയ്മറെ ഡ്രിബിൾ ചെയ്ത് മറികടന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രകോപിതനായ നെയ്മർ 18കാരനായ താരത്തെ കാലുവെച്ച് വീഴ്ത്തി. അതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. സഹതാരങ്ങൾ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
എന്നാൽ വിഷയത്തിൽ കടുത്ത ആരോപണങ്ങളാണ് റോബീഞ്ഞോ ഉന്നയിക്കുന്നത്. നെയ്മർ തന്നെ അധിക്ഷേപിച്ചുവെന്നും, കാലുവെച്ച് വീഴ്ത്തിയ ശേഷം മുഖത്തടിച്ചുവെന്നുമാണ് റോബിഞ്ഞോ ജൂനിയറിന്റെ ആരോപണം. വിഷയം കൈവിട്ടു പോയതോടെ നെയ്മർ റോബിഞ്ഞോയുടെ കുടുംബത്തെ സമീപിച്ച് ക്ഷമാപണം നടത്താൻ ശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല.
വിഷയത്തിൽ ക്ലബ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ടു പോകാനും ടീം തീരുമാനിച്ചിട്ടുണ്ട്. ക്ലബിന്റെ നിയമ വകുപ്പാണ് വിഷയം പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നു ക്ലബ് വ്യക്തമാക്കി.
അതേസമയം താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് റോബീഞ്ഞോ ജൂനിയറിന്റെ നിയമ പ്രതിനിധികൾ ക്ലബിനു നോട്ടീസ് അയച്ചു. വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ക്ലബിന്റെ കരാറിൽ നിന്നു പിൻമാറാനാണ് റോബീഞ്ഞോയുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates