ഫറ്റോർഡ: ഐഎസ്എൽ സെമി ഫൈനലിലെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിന് എതിരെ. ജംഷഡ്പൂരിനാണ് സെമിയിലേക്ക് എത്തുമ്പോൾ കൂടുതൽ മുൻതൂക്കം. ലീഗ് ഘട്ടത്തിൽ ജംഷഡ്പൂരിന് എതിരെ രണ്ട് കളിയിലും ജയം പിടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.
ലീഗ് ഘട്ടത്തിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1ന് കളി സമനിലയിലായി. രണ്ടാമത് നേർക്കുനേർ വന്നപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സിനെ തകർത്ത് വിട്ടത്. ലീഗ് ഘട്ടത്തിൽ നേരിട്ട തിരിച്ചടിക്ക് കണക്ക് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവും.
സീസണിൽ ജംഷഡ്പൂര്‍ തോൽവി തൊട്ടത് മൂന്ന് വട്ടം മാത്രം
20 കളിയിൽ നിന്ന് 43 പോയിന്റോടെയാണ് ജംഷഡ്പൂർ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം പിടിച്ചത്. ഐഎസ്എല്ലിലെ ഒരു സിംഗിൾ സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമായും ജംഷഡ്പൂർ മാറിയിരുന്നു. സീസണിൽ അവർ തോൽവി തൊട്ടത് മൂന്ന് വട്ടം മാത്രം. ഗ്രെഗ് സ്റ്റുവർട്ട് ആണ് ജംഷഡ്പൂരിന്റെ തുറുപ്പ് ചീട്ട്. 19 കളിയിൽ നിന്ന് 10 ഗോളും 10 അസിസ്റ്റും സ്റ്റുവർട്ടിന്റെ പേരിലുണ്ട്. ജനുവരിയിൽ ഈസ്റ്റ് ബംഗാളിൽ നിന്നും എത്തിയ ഡാനിയൽ ചിമയും ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾക്ക് കരുത്ത് നൽകുന്നു. 9 കളിയിൽ നിന്ന് ചീമ ഏഴ് ഗോൾ നേടിക്കഴിഞ്ഞു. ചീമ ഇറങ്ങിയ 9ൽ എട്ട് കളിയിലും ജംഷഡ്പൂർ ജയം പിടിച്ചു.
ഫാബുലസ് 4 അടിച്ചത് 26 ഗോളുകള്‍
2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമിയിലേക്ക് എത്തുന്നത്. അൽവാരോ, പെരേര ഡയസ്, ലൂണ, സഹൽ എന്നിവർ പല ഘട്ടങ്ങളിലും അവസരത്തിനൊത്ത് മുൻപോട്ട് വന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് കടന്നത്. അൽവാരെ, ഡയസ്, ലൂണ, സഹൽ എന്നിവർ ചേർന്ന് 26 ഗോളുകളാണ് അടിച്ചു കയറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates