മെല്‍ബണ്‍: നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ യാനിക് സിന്നറെ വീഴ്ത്തി സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് കുതിച്ചെത്തി. കടുത്ത വെല്ലുവിളിയുമായി നിന്ന സിന്നറിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോ ഫൈനലിലേക്ക് എത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്പാനിഷ് യുവ താരവും ലോക ഒന്നാം നമ്പറുമായ കാര്‍ലോസ് അല്‍ക്കരാസിനെ ജോക്കോ നേരിടും.
10 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ചരിത്രമെഴുതിയ ജോക്കോ സെമിയില്‍ പിന്നില്‍ നിന്നു തിരിച്ചു കയറിയാണ് വിജയം സ്വന്തമാക്കി ഫൈനലുറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ജോക്കോ തിരിച്ചടിച്ചത്. രണ്ടാം സെറ്റ് പിടിച്ച സെര്‍ബിയന്‍ ഇതിഹാസത്തിനെതിരെ സിന്നര്‍ മൂന്നാം സെറ്റ് പിടിച്ച് തിരിച്ചെത്തി. നാലും അഞ്ചും സെറ്റില്‍ ജോക്കോയുടെ മുന്നേറ്റമാണ് റോഡ് ലേവര്‍ അരീനയില്‍ കണ്ടത്. സ്‌കോര്‍: 3-6, 6-3, 4-6, 6-4, 6-4.
എയ്‌സുകള്‍ക്കൊണ്ട് കളം വാണ സിന്നറിന്റെ മുന്നില്‍ ഒട്ടേറെ പിഴവുകള്‍ ജോക്കോയ്ക്ക് സംഭവിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ സെര്‍വുകള്‍ ഭേദിച്ച് പോയിന്റ് പിടിച്ച് ജോക്കോ ഓരോ തവണയും തിരിച്ചു കയറിയാണ് മുന്നേറിയത്. 18ൽ 16 ബ്രേക്ക് പോയിന്റുകളാണ് മത്സരത്തിൽ ജോക്കോ സുരക്ഷിതമാക്കി എടുത്തത്.
25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ടെന്നീസ് ചരിത്രത്തിലെ ഐതിഹാസിക നേട്ടത്തിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം മാത്രമാണ് ഇനി ഇതിഹാസ താരത്തിനുള്ളത്. വനിതാ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിനും പുരുഷ വിഭാഗത്തില്‍ ജോക്കോവിചിനും 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുണ്ട്. 25 എന്ന മാജിക്ക് നമ്പര്‍ തൊടാന്‍ കഴിഞ്ഞ 3 വര്‍ഷമായി അധ്വാനിക്കുന്ന ജോക്കോയ്ക്ക് കൈയകലത്ത് കിരീടം പലപ്പോഴായി നഷ്ടപ്പെട്ടു. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് ജോക്കോ ഫൈനലിനൊരുങ്ങുന്നത്.
2008, 11, 12, 13, 15, 16, 19, 20, 21, 23 വര്‍ഷങ്ങളിലാണ് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. ഏറ്റവും കൂടുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ താരമെന്ന റെക്കോര്‍ഡും ജോക്കോയുടെ പേരിലാണ്.
ഏഴ് വിംബിള്‍ഡണ്‍ കിരീടങ്ങളും നാല് യുഎസ് ഓപ്പണ്‍ കിരീടങ്ങളും മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ജോക്കോ ഷോക്കേസില്‍ എത്തിച്ചിട്ടുണ്ട്. 2023ലാണ് താരം അവസാനമായി ഗ്രാന്‍ഡ് സ്ലാം നേട്ടം ആഘോഷിച്ചത്. ആ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയാണ് 24 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോര്‍ഡിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates