മുംബൈ: ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നു വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യക്കായി കളത്തിലെത്തുന്നത്. 2027ലെ ഏകദിന ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കാനാണ് മുൻ നായകൻ പദ്ധതിയിടുന്നത്. എന്നാൽ അതത്ര എളുപ്പമല്ലെന്നു മറ്റാരേക്കാളും അറിയുന്ന ആളും രോഹിത് തന്നെയാണ്. അടുത്ത വർഷത്തെ ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ സാധിക്കില്ലെന്നു രോഹിത് തന്നെ പറയുന്നു.
2027 ലോകകപ്പ് വര്‍ഷത്തില്‍ 40 വയസ് തികയുന്ന രോഹിതിന്റെ അന്താരാഷ്ട്ര കരിയറിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 21 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്.
ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കവെയാണ് അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് രോഹിത് മറുപടി നല്‍കിയത്. '2027 ഒക്ടോബര്‍ എന്നത് വളരെ അകലെയാണ്. അപ്പോള്‍ അതിനെക്കുറിച്ച് നമുക്ക് നോക്കാം'- എന്നായിരുന്നു രോഹിതിന്റെ പ്രതികരണം. ഇന്ത്യ കിരീടം ചൂടുകയാണെങ്കിൽ വെസ്റ്റ് ഇൻഡീസിലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം മുംബൈയിൽ നടത്തിയ വിജയ പരേഡ് പോലെ, ആരാധകരുമായി ആഘോഷിക്കാൻ തുറന്ന ബസ് പരേഡ് ഉണ്ടാകുമോ എന്നും അദ്ദേഹത്തോട് ചോദിച്ചു. 'ഇപ്പോൾ ഒരു ബസ് പരേഡ് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല'- എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
അടുത്ത ലോകകപ്പ് സൈക്കിളിന് മുന്നോടിയായി സീനിയര്‍ താരത്തെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ ബിസിസിഐ തള്ളിക്കളഞ്ഞു.
മുംബൈയില്‍ കഴിഞ്ഞ ആഴ്ച നടന്ന ബിസിസിഐ അവലോകന യോഗത്തിന് ശേഷം ബോര്‍ഡ് സെക്രട്ടറി ദേവജിത് സൈകിയ രോഹിതിനു പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. 'അദ്ദേഹം എല്ലാ മത്സരങ്ങളിലും മികച്ച രീതിയിലാണ് കളിക്കുന്നത്. കളിച്ച അവസാന മത്സരത്തില്‍ അദ്ദേഹം 130 റണ്‍സ് നേടി. പിന്നെ നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം? എന്തിനാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍?'- എന്നായിരുന്നു സൈകിയയുടെ പ്രതികരണം.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് കളിച്ചിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന പരമ്പരയിലെ അവസാന മത്സരം രോഹിതിന്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആ അഭ്യൂഹങ്ങളെ അദ്ദേഹം പ്രകടന മികവിൽ തന്നെ ഇല്ലാതാക്കി. ഇംഗ്ലണ്ടിനെതിരെ രോഹിത് 110 പന്തില്‍ 138 റണ്‍സ് നേടി ഗംഭീര പ്രകടനം കാഴ്ചവച്ചു. കരിയറിന്റെ സായാഹ്നത്തിലും ഉയര്‍ന്ന നിലവാരത്തിലും മികവിലും ബാറ്റ് വീശാൻ തനിക്ക് കഴിയുമെന്ന് ഈ പ്രകടനത്തിലൂടെ അദ്ദേഹം ഒന്നുകൂടി തെളിയിക്കുകയും ചെയ്തു.