ഇസ്ലാമബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറി. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി നൽകി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മത്സരം നടക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്.
“വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'' എന്ന് പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പിസിബിയുമായി നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി.
കൊളംബോയില്‍ തീരുമാനിച്ച ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ കളിക്കണമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് ബിസിബിയും പാകിസ്ഥാന് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നാണ് പാക് സർക്കാരിന്റെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates