യൂറോപ്, ക്ലബ് ഫുട്ബോൾ പോരാട്ടത്തിന്റെ പുതിയ സീസൺ ഒരുക്കങ്ങളിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മാമാങ്കം ഈ വാരാന്ത്യത്തോടെ ആരംഭിക്കും. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ പ്രീമിയർ ലീഗിനായി കാത്തിരിക്കുന്നു. ഇനി കാൽപന്തുകളിയുടെ ത്രസിപ്പിക്കുന്ന 38 ആഴ്ചകളാണ് കണ്ടും കേട്ടും രസിക്കാനായി വരുന്നത്.
പ്രീമിയർ ലീഗിന് 400 കോടിയിലേറെ കാഴ്ചക്കാരുണ്ട് എന്നാണ് കണക്ക്. രണ്ടാമത്തെ ജനപ്രിയ ലീഗായ ഇറ്റാലിയൻ സീരി എ 50 കോടി ആരാധകരെ മാത്രമേ ആകർഷിക്കുന്നുള്ളു എന്നറിയുമ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ വലിപ്പവും മഹത്വവും വ്യക്തമാകും. ഓഗസ്റ്റ് 16 കൊടിയേറിയാൽ ശരാശരി പത്തു മത്സരങ്ങൾ ആഴ്ചതോറും ആരാധകരെ ആവേശത്തിലെത്തിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ബോൺമത് എഫ്സിയുമാണ് ഏറ്റുമുട്ടുന്നത്.
ലീഗിലെ എല്ലാ ടീമുകളിലും പുതിയ കളിക്കാരെ അവതരിപ്പിക്കുന്നുണ്ട്. ലീഡ്സ്, ബേൺലി, സണ്ടർലാൻഡ് ടീമുകൾ ഇത്തവണ ചാംപ്യൻഷിപ്പിൽ നിന്നു പുതിയതായി ലീഗിലെത്തിയിട്ടുണ്ട്.
എന്നെ പോലെയുള്ള പ്രീമിയർ ലീഗ് ഫാൻസിന്റെ മനസിലെ ഒരു ചോദ്യം ഇതാണ്- പ്രീമിയർ ലീഗിലെ സർവകാല ഗോൾ റെക്കോർഡായ 260 എന്ന അലൻ ഷിയററുടെ മാജിക് നമ്പർ 186 ഗോളുകളുമായി ഇറങ്ങുന്ന മുഹമ്മദ് സല മറികടക്കുമോ? ലിവർപൂളിൽ തുടർന്നാൽ സല റെക്കോർഡ് രണ്ട് വർഷം കൊണ്ട് റെക്കോർഡ് മറികടക്കും എന്നാണ് എന്റെ വിശ്വാസം.
എല്ലാവർക്കും അവരുടെ ഫേവറേറ് ക്ലബുകൾ ഉണ്ടാവും. പ്രതീക്ഷക്കു വക നൽകുന്ന നീക്കങ്ങൾ എല്ലാ ക്ലബുകളും നടത്തിയിട്ടുണ്ട്. ധാരാളം പുതിയ സൈനിങുകൾ ഇത്തവണയുമുണ്ട്. ഓരോ മത്സരവും ശ്രദ്ധയോടെ നമുക്ക് കാണാം. ഈ വർഷം കളികളുടെ സമയവും ഇന്ത്യൻ ഫാൻസിനു അനുയോജ്യമാണ്.
സെസ്കോ ഇറങ്ങും
ആഴ്സണലിനെതിരായ ആദ്യ മത്സരത്തിൽ ബെഞ്ചമിൻ സെസ്‌കോ മാഞ്ചസ്റ്റർ യുനൈറ്റഡിനായി കളത്തിൽ ഇറങ്ങും. സെസ്‌കോയുടെ അണ്ടർ 16 കാലം മുതൽ റെഡ് ഡെവിൾസ് അദ്ദേഹത്തിനെ ട്രാക്ക് ചെയ്തിരുന്നു. അപൂർവ പവറുള്ള ഒരു സ്‌ട്രൈക്കറാണ് സെസ്‌കോ.
കിരീടം നിലനിർത്താൻ ലിവർപൂളും തിരിച്ചു പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ഇത്തവണ ശക്തമായ ശ്രമിക്കും എന്നതിൽ സംശയമില്ല. സലയെ കൂടാതെ ഫ്ളോറിയൻ വിയറ്റ്സും ഫ്രിംപോങും എകിറ്റികെയും ലിവർപൂളിന്റെ മിഡ്‌ഫീൽഡിനും അറ്റാക്കിനും ഡിഫെൻസിനും കരുത്തേകുന്നു. ചെൽസിയുടെ എസ്താവിയോയും ആഴ്സണലിന്റെ സുബിമെൻഡിയും ഗെയ്‌കേർസും ഓരോ കളിയിലും ഫുൾ എനർജിയുമായി കളം വാഴുമെന്നു ഉറപ്പാണ്.
പുതു രക്തങ്ങളുടെ ആവേശം ഇത്തവണയും പ്രീമിയർ ലീഗിനെ ഉയരങ്ങൾ എത്തിക്കും. ചില സൂപ്പർ താരങ്ങളുടെ അഭാവവുമുണ്ട് ഇത്തവണ. അലക്സാണ്ടൻ അർനോൾഡ്, ഡാരിവിൻ നൂനസ്, ലൂയിസ് ഡിയാസ് എന്നിവരടക്കമുള്ള താരങ്ങൾ ഇത്തവണ പ്രീമിയർ ലീഗിൽ പന്ത് തട്ടാനില്ല.
മറ്റൊരു കനത്ത നഷ്ടം പോർച്ചുഗലിന്റെ 28കാരൻ താരം ഡീഗോ ജോട്ടയാണ്. ലിവർപൂളിനൊപ്പം ഇക്കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിച്ചതിനു പിന്നാലെ താരത്തെ മരണം അകാലത്തിൽ തട്ടിയെടുത്തു. ലീഗ് തുടങ്ങുന്ന വേളയിൽ ഏറെ വേദനയോടെയാകും ആരാധകർ അദ്ദേഹത്തെ അനുസ്മരിക്കുക. കഴിഞ്ഞ മാസം ലിവർപൂളിന്റെ ഈ സ്റ്റാർ സ്‌ട്രൈക്കർ സഹോദരനോടൊപ്പം സഞ്ചരിക്കവേ സ്പെയനിൽ വച്ച് കാറപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
വാൽക്കഷ്ണം: 'തുറന്നു പറയട്ടെ ഞാനൊരു മാഞ്ചസ്റ്റർ സിറ്റി ആരാധകനാണ്. പെപ് ഗ്വാർഡിയോളയുടെ ആക്രമണ ഫുട്ബോൾ തന്ത്രങ്ങളോടാണ് എനിക്ക് ആഭിമുഖ്യം. അതിനാൽ തന്നെ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി കിരീടം തിരിച്ചു പിടിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.'
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൺ ഫുട്ബോൾ അക്കാദമി കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates