ലണ്ടന്‍: ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ ജയിക്കാനുള്ള ആഴ്‌സണലിന്റെ മോഹം 13ാം വര്‍ഷവും നടന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ നേര്‍ക്കുനേര്‍ പോരാത്തില്‍ ലിവര്‍പൂള്‍ ഒറ്റ ഗോളിനു ഗണ്ണേഴ്‌സിനെ വീഴ്ത്തി.
80 മിനിറ്റ് വരെ ഗോള്‍ കാണാതിരുന്ന ബോറന്‍ മത്സരത്തില്‍ 83ാം മിനിറ്റില്‍ ഡൊമിനിക് സോബോസ്‌ലായി നേടിയ ഏക ഗോളിലാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. വലിയ ആക്രമണങ്ങള്‍ ഇരു ഭാഗത്തു വലിയ തോതില്‍ വന്നില്ല. ഷോട്ട് ഓണ്‍ ടാര്‍ഗറ്റായി ലിവര്‍പൂള്‍ 3 ഷോട്ടാണ് ഉതിര്‍ത്തത്. ആഴ്‌സണല്‍ ഒറ്റ തവണ മാത്രമാണ് ലക്ഷ്യത്തിനടുത്ത് എത്തിയത്. അവസാന ഘട്ടത്തിൽ കിട്ടിയ ഫ്രീകിക്ക് മനോഹര ഗോളാക്കി മാറ്റിയാണ് സോബോസ്‍ലായി ലിവർപൂളിനു ജയം സമ്മാനിച്ചത്.
തുടരെ മൂന്ന് ജയങ്ങളുമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി. ചെല്‍സിയാണ് രണ്ടാമത്. ആഴ്‌സണല്‍ മൂന്നാം സ്ഥാനത്ത്. ടോട്ടനം ഹോട്‌സ്പറാണ് നാലാം സ്ഥാനത്ത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ വീഴ്ച
ആദ്യ മത്സരം ഗംഭീരമായി ജയിച്ചു തുടങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി തുടരെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ സ്‌പേര്‍സിനോടു തോറ്റ അവര്‍ ഇത്തവണ എവേ പോരാട്ടത്തില്‍ ബ്രൈറ്റനോടാണ് തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് അവര്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി.
കളിയുടെ 34ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിലൂടെ സിറ്റി മുന്നിലെത്തി. എന്നാല്‍ 67ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ജെയിംസ് മില്‍നര്‍ ഗോളാക്കി ബ്രൈറ്റനു സമനില ഒരുക്കി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവെ 89ാം മിനിറ്റില്‍ ബ്രജന്‍ ഗ്രഡയിലൂടെ ബ്രൈറ്റന്‍ മുന്‍ ചാംപ്യന്‍മാരെ ഞെട്ടിച്ചു. ഒരു ജയവും രണ്ട് തോല്‍വിയുമായി സിറ്റി 13ാം സ്ഥാനത്ത്.
വില്ലയെ പഞ്ഞിക്കിട്ട് പാലസ്
സീസണില്‍ മൂന്നാം പോരാട്ടത്തിലും ജയമില്ലാതെ ആസ്റ്റന്‍ വില്ല. സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ അവര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് വില്ലയെ ക്രിസ്റ്റല്‍ പാലസ് വീഴ്ത്തി.
രണ്ട് തുടര്‍ പരാജയങ്ങള്‍ക്കു ശേഷം വെസ്റ്റ് ഹാം യുനൈറ്റഡ് ജയ വഴിയിലെത്തി. അവര്‍ എവേ പോരാട്ടത്തില്‍ നേട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി. 0-3നാണ് ഗ്രഹാം പോട്ടറുടെ ടീം വിജയം പിടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates