പാരിസ്: സഹ താരത്തെ ആക്രമിക്കാന്‍ കൂട്ടുനിന്നെന്ന കേസില്‍ ഫ്രാൻസിന്റെ മുൻ പിഎസ്ജി ഫുട്ബോള്‍ താരം അമിനാത്ത ഡിയാലോക്കെതിരേ കുറ്റം ചുമത്തി. 2021 നവംബറിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം വീണ്ടും ഡിയാലോയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അക്രമി സംഘത്തിലെ നാല് പേരും അറസ്റ്റിലായിട്ടുണ്ട്.
ഫ്രാന്‍സിന്റെയും പിഎസ്ജിയുടെയും മിഡ്ഫീല്‍ഡര്‍ ഖെയ്‌റ ഹാമറൂയിയാണ് ആക്രമിക്കപ്പെട്ടത്. പ്രൊഫഷണല്‍ വൈരമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുമ്പോൾ ഫ്രാൻസ് ദേശീയ ടീമിന്റെയും പിഎസ്ജിയുടെയും മിഡ്ഫീല്‍ഡര്‍മാരായിരുന്നു ഇരുവരും. സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നേടിയെടുക്കാന്‍ ഇരുവരും തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നു. നിലവിൽ അമിനാത്ത പിഎസ്ജിയിൽ ഇല്ല. ഹാമറൂയി ടീമിലുണ്ടെങ്കിലും കളിക്കുന്നില്ല.
രാത്രി അത്താഴ വിരുന്ന് കഴിഞ്ഞ് മടങ്ങും വഴി അക്രമികള്‍ ഹാമറൂയിയെ കാര്‍ തടഞ്ഞ് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ടുള്ള അടിയില്‍ ഇരു കാലുകള്‍ക്കും പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്നത് ഡിയാലോയായിരുന്നു. അക്രമത്തിനു പിന്നില്‍ ഡിയാലോയാണെന്ന് ഹാമറൂയി അന്ന് പൊലീസിനോട് സംശയം പറഞ്ഞിരുന്നു.
പതിവു വഴിയിലൂടെയല്ല അന്ന് ഡിയാലോ കാര്‍ ഓടിച്ചത്. അക്രമികള്‍ക്ക് കൃത്യമായ വിവരങ്ങളും കൈമാറി. അക്രമികള്‍ ഒരു ട്രക്കിനു പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ഡിയാലോ കാറിന് വേഗം കുറച്ചെന്ന് ഹാമറൂയി പറയുന്നു. തനിക്ക് അന്ന് ഏറ്റ മുറിവുകളുടെ ചിത്രങ്ങൾ ഹാമറൂയി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വിഷയം ഫ്രഞ്ച് വനിതാ ഫുട്ബോളിനെ അടിമുടി ഉലച്ചിട്ടുണ്ട്. പിഎസ്ജിയും വിവാദത്തിന്റെ നടുവിലാണ്.
ഫ്രാന്‍സിനുവേണ്ടി ഏഴ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഡിയാലോ. നിലവിൽ അവർ ഒരു ക്ലബിലും കളിക്കുന്നില്ല. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചു. ഹാമറൂയി ക്ലബില്‍ തുടരുന്നുണ്ടെങ്കിലും കളിക്കുന്നില്ല. അടുത്ത വര്‍ഷം ജൂണിൽ താരത്തിന്റെ കരാര്‍ അവസാനിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates