മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും ക്വാര്‍ട്ടര്‍ പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും നേര്‍ക്കു നേര്‍ വരും. സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് പോരാട്ടം. മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലുമായി ഏറ്റുമുട്ടും.
നാളെ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ നിലവിലെ കിരീട ജേതാക്കളായ പിഎസ്ജിയുമായി ഏറ്റുമുട്ടും. നാളെത്തെ രണ്ടാം പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്- ബാഴ്‌സലോണ മത്സരവും അരങ്ങേറും.
റയല്‍- ബയേണ്‍
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മിന്നും ഫോമില്‍ മുന്നേറുകയാണ് ബയേണ്‍ മ്യൂണിക്ക്. സ്പാനിഷ് ലാലിഗയില്‍ അത്ര സുരക്ഷിതമായാല്ല റയല്‍ പോകുന്നത്. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ എക്കാലത്തും മികവ് പുലര്‍ത്തിയതിന്റെ വലിയ ചരിത്രം അവര്‍ക്കുണ്ട്.
സീസണില്‍ ബയേണ്‍ കത്തും ഫോമിലാണ്. ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ ബയേണിന്റെ മുന്നേറ്റം പലരും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും കളത്തില്‍ സംഭവിക്കണമെന്നില്ല. ലാ ലിഗയിലടക്കം റയല്‍ സുരക്ഷിതമല്ലെന്നു മാത്രമല്ല അവരുടെ സീസണിലെ ഏക കിരീട പ്രതീക്ഷയും ചാംപ്യന്‍സ് ലീഗാണ്. ആല്‍വാരോ അര്‍ബെലോവയുടെ കീഴിലിറങ്ങുന്ന ടീമിന് ഒരു ട്രോഫി സ്വന്തമാക്കണമെങ്കില്‍ യൂറോപ്പിലെ ഈ പോരാട്ടത്തില്‍ വിജയിക്കുകയല്ലാതെ മറ്റ് വഴികളില്ല.
ലാ ലിഗയില്‍ മയ്യോര്‍ക്കയോടു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് റയല്‍ വരുന്നത്. 2-1നാണ് അവര്‍ ലാ ലിഗ എവേ പോരാട്ടം പരാജയപ്പെട്ടത്. മറുഭാഗത്ത് ബുണ്ടസ് ലീഗയില്‍ 2 ഗോള്‍ വഴങ്ങി അവസാന പത്ത് മിനിറ്റില്‍ 3 ഗോള്‍ മടക്കി ജയം പിടിച്ച് ഉജ്ജ്വല പോരാട്ടം നടത്തിയാണ് ബയേണ്‍ വരുന്നത്. പിന്നില്‍ നിന്നു തിരിച്ചടിച്ചു കയറാനുള്ള മികവ് വിന്‍സന്റ് കോംപനിയുടെ കീഴില്‍ ഈ സീസണില്‍ നിരവധി തവണ ബയേണ്‍ ആവോളം പുറത്തെടുത്തിട്ടുണ്ട്.
ലാ ലിഗയില്‍ ബാഴ്‌സലോണയുടെ വമ്പന്‍ ആക്രമണ നിരയേയാണ് റയല്‍ ഈ സീസണില്‍ നേരിട്ടിട്ടുള്ളത്. എന്നാല്‍ അതിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതാണ് നിലവിലെ ബയേണ്‍ ആക്രമണ നിര. ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി അവര്‍ 100 ഗോളുകള്‍ നേടിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ടീമിനേക്കാള്‍ 40 ഗോള്‍ അധികം. ഈ ആക്രമണ നിരയെ റയല്‍ പ്രതിരോധം എങ്ങനെ പിടിക്കും എന്നതാണ് മത്സരത്തിന്റെ ഹൈലൈറ്റ്.
31 ഗോളുകളുമായി ഹാരി കെയ്‌നും 15 ഗോളുകളുമായി ലൂയീസ് ഡിയാസും 11 ഗോളുകളുമായി മൈക്കല്‍ ഓലീസെയുമാണ് ബയേണിന്റെ നിര്‍ണായക താരങ്ങള്‍. മറുഭാഗത്ത് വിനിഷ്യസ് ജൂനിയര്‍, കിലിയന്‍ എംബാപ്പെ അടക്കമുള്ളവരും. പ്രതിരോധത്തില്‍ അന്റോണിയോ റൂഡിഗര്‍ ഉള്‍പ്പെടെയുള്ളവരുണ്ടെന്നതിന്റെ ആശ്വാസത്തിലാണ് റയല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates