ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിന്റെ ജയത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. അതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിറന്ന റെക്കോർഡുകളിൽ ഉയർന്ന് കേൾക്കുന്ന പേര് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിന്റേതാണ്. വിക്കറ്റ് വേട്ടയിൽ അശ്വിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കണക്കുകൾ...അശ്വിന്റെ നേട്ടത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിറന്ന മറ്റ് റെക്കോർഡുകൾ ഇങ്ങനെ...
റൺവേട്ടക്കാരൻ
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ റൺവേട്ടയിൽ ഓസീസ് താരം ലാബുഷെയ്ൻ ആണ് ഒന്നാമത്. 23 ഇന്നിങ്സിൽ നിന്ന് ബാറ്റിങ് മികവിലൂടെ താരം നേടിയത് 1675 റൺസ്. ബാറ്റിങ് ശരാശരി 72.82.
വിക്കറ്റ് വേട്ട
അശ്വിന്റെ സ്പിൻ മാജിക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും നിറഞ്ഞു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം പാറ്റ് കമിൻസിനെ മറികടന്ന് അശ്വിൻ ഒന്നാം സ്ഥാനം പിടിച്ചു. 26 ഇന്നിങ്സിൽ നിന്ന് 71 വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്.
കൂടുതൽ ക്യാച്ചുകൾ
റൺ സ്കോറർമാരുടെ പട്ടികയിൽ മുൻപിൽ നിന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഫീൽഡിങ്ങിലും മികവ് കാണിച്ചു. 20 കളിയിൽ നിന്ന് 34 ക്യാച്ചുകളാണ് റൂട്ട് പിഴുതത്.
കൂടുതൽ ശതകവും അർധ ശതകവും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റൺവാരിക്കൂട്ടിയ ലാബുഷെയ്ൻ തന്നെയാണ് ഇവിടേയും മുൻപിൽ. 14 അർധ ശതകമാണ് ടൂർണമെന്റിൽ ലാബുഷെയ്ൻ നേടിയത്. 23 ഇന്നിങ്സിൽ നിന്ന് 5 വട്ടം മൂന്നക്കം കടന്നു.
കൂടുതൽ 5 വിക്കറ്റ് നേട്ടം
ഏറ്റവും കൂടുതൽ വട്ടം ടൂർണമെന്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത് കിവീസിന്റെ ജാമിസനാണ്. അരങ്ങേറ്റം കുറിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് ജാമിസണിന്റെ നേട്ടം. 5 വട്ടമാണ് ജാമിസൺ 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്.
കൂടുതൽ വിക്കറ്റ് കീപ്പിങ് പുറത്താക്കലുകൾ
ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നാണ് വിക്കറ്റിന് പിന്നിൽ നിന്ന് കൂടുതൽ ഇരകളെ വീഴ്ത്തിയത്. 28 ഇന്നിങ്സിൽ നിന്ന് 65 പുറത്താക്കലുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates