ചെന്നൈ: ഒടുവില്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്ന ആ ചാറ്റ് സംഭവിച്ചിരിക്കുന്നു! മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയതിനു പിന്നാലെ ധോനിയും സഞ്ജുവും ചേരുന്ന ഒരു കോംപോ വിഡിയോ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളിലേക്ക് സഞ്ജുവും ചെന്നൈ ടീം ക്യാംപിലെത്തിയത്. താരത്തിനു ഉജ്ജ്വല വരവേല്‍പ്പാണ് ചെന്നൈ ഒരുക്കിയത്. ടി20 ലോകകപ്പിലെ ഹീറോ പ്രകടനത്തിനു പിന്നാലെയാണ് സഞ്ജു ചെന്നൈ ടീമിന്റെ ഭാഗമായത്.
ഇരുവരും തമ്മില്‍ ഗ്രൗണ്ടിലിരുന്നു സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ടീം പരിശീലനത്തിന്റെ ഇടവേളയിലാണ് അൽപ്പം മാറിയിരുന്നു ഇരുവരും മാത്രമായി സംഭഷണത്തിലേർപ്പെട്ടത്. വിഡിയോയ്ക്ക് താഴെ തല- ചേട്ട എന്നാണ് പലരും ഇരുവരുടേയും സമാഗമത്തെ വിശേഷിപ്പിച്ചത്. ഗ്രൗണ്ടില്‍ ഇരുവരും ഒരുമിച്ചിറങ്ങുന്നതു കാണാനുള്ള കട്ട വെയ്റ്റിങിലാണ് ആരാധകര്‍.
ഐപിഎല്ലിലെ ഒരു സീസണ്‍ ധോനിക്കൊപ്പം ചെലവിടുന്നതിനെക്കുറിച്ച് നേരത്തെ സഞ്ജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആവേശത്തിലാണ് താനെന്നു സഞ്ജു വ്യക്തമാക്കിയിരുന്നു.
'ഞാന്‍ മഹി ഭായിയുമായി ധാരാളം സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിട്ടുമുണ്ട്. പക്ഷേ രണ്ട് മാസം അദ്ദേഹത്തിനൊപ്പം ചെലവിടുന്നത് ആദ്യമാണ്. അതിന്റെ ആവേശം ശരിക്കുമുണ്ട്.'
'അദ്ദേഹം വിളിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ ഒരു പോസിറ്റീവ് എനര്‍ജി എനിക്ക് കിട്ടാറുണ്ട്. രണ്ട് മാസം ഒരുമിച്ചുണ്ടാകുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അതാലോചിക്കുന്നതും സന്തോഷം തരുന്ന കാര്യം തന്നെ. അദ്ദേഹത്തിന്റെ കളിയോടുള്ള സമീപനം അരികെ നിന്നു തന്നെ പഠിക്കാനുള്ള അവസരമായാണ് ഞാന്‍ ആ നിമിഷങ്ങളെ കാണുന്നത്.'
ഈ സീസണിലെ താര ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സഞ്ജുവിനെ ചെന്നൈ പാളയത്തിലെത്തിച്ചത്. 18 കോടി മുടക്കിയാണ് രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജുവിനെ മുന്‍ ചാംപ്യന്‍മാര്‍ ടീമിലെത്തിച്ചത്. പകരമായി രാജസ്ഥാന് രവീന്ദ്ര ജഡേജയേയും സാം കറനേയുമാണ് ചെന്നൈ വിട്ടുനല്‍കിയത്.
ഈ മാസം 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 30നാണ് ചെന്നൈ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍ എന്നതും ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates