അഹമ്മദാബാദ്: അവിസ്മരണീയമായൊരു യാത്രയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഞ്ജു സാംസണ്‍. ചരിത്രത്തിലാദ്യമായി ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പിന്റെ താരമായിരിക്കുന്നു. ടി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ അതിന്റെ നെടുനായകത്വം വഹിക്കാനുള്ള യോഗം സഞ്ജു സാംസണ്‍ എന്ന വിഴിഞ്ഞത്തുകാരനായത് കാലത്തിന്റെ, കളിയുടെ, ക്രിക്കറ്റിന്റെ കാവ്യ നീതി.
ടി20 ലോകകപ്പിലെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീം 9 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ കളിച്ചത്. സഞ്ജു കളിക്കാനിറങ്ങിയത് അതില്‍ 5 മത്സരങ്ങള്‍. അടിച്ചു കൂട്ടിയത് 321 റണ്‍സ്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനായിട്ടും സഞ്ജു ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവസാന മൂന്ന് നിര്‍ണായക മത്സരങ്ങളിലെ മികവിന്റെ ബലത്തിലാണ്. ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാക്കിയ വജ്രത്തിളക്കമുള്ള 3 കിടിലന്‍ ക്ലാസിക്ക് ഇന്നിങ്‌സുകള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന ജീവന്‍ മരണ പോരാട്ടത്തില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ ചെയ്‌സിങിനു കരുത്തു പകര്‍ന്ന അവിസ്മരണീയ ഇന്നിങ്‌സ്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റണ്‍സ്. ഈ രണ്ട് കളിയിലും താരം മാന്‍ ഓഫ് ദി മാച്ചുമായി. ഒടുവില്‍ ഫൈനലിലും ടീമിന്റെ ടോപ് സ്‌കോറര്‍. വീണ്ടുമൊരു 89 റണ്‍സ്.
റെക്കോര്‍ഡുകള്‍
ഒട്ടേറെ റെക്കോര്‍ഡ് നേട്ടങ്ങളുടെ പകിട്ടുമായാണ് മലയാളികളുടെ അഭിമാന താരം തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരു ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരം, ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിലും സഞ്ജു ഇടം പിടിച്ചു.
89- ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 89 റണ്‍സാണ് താരം നേടിയത്. 2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ പുറത്താകാതെ 85 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സിന്റെ പേരിലായിരുന്നു ഫൈനലിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ്. ഇതാണ് സഞ്ജു തിരുത്തിയത്.
ടി20 ലോകകപ്പിന്റെ ഫൈനലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡും കോഹ് ലിയുടെ പക്കൽ നിന്നു സഞ്ജു സ്വന്തം പേരിലേക്ക് മാറ്റി. 2014ൽ ശ്രീലങ്കക്കെതിരായ ഫൈനലിൽ കോഹ്‍ലി 77 റൺസ് നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച സ്കോർ.
321- ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു ഇതുവരെ. 2014ലെ ലോകകപ്പില്‍ കോഹ്‌ലി നേടിയ 319 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍ ഒന്നാമതുണ്ടായിരുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം സഞ്ജു ആ നേട്ടം സ്വന്തം പേരിലാക്കി.
സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി സഞ്ജു മാറി. ഈ നേട്ടത്തിന്റെ ഏലീറ്റ് ലിസ്റ്റില്‍ നേരത്തെ ഇടം പിടിച്ചത് 2009ല്‍ പാകിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദിയും 2014ല്‍ വിരാട് കോഹ്‌ലിയുമാണ്. ഇരുവര്‍ക്കുമൊപ്പം ഇനി സഞ്ജുവിന്റെ പേരും പട്ടികയില്‍ ഇടം പിടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates