മുംബൈ: പകരക്കാരിയായി ടീമിലെത്തി വിജയനായികയായി മടങ്ങിയിരിക്കുകയാണ് ഷഫാലി വര്‍മ. അവഗണനയുടെ കയ്പുനീര്‍ താണ്ടിയാണ് ഷെഫാലി എന്ന 21 കാരി ലോകകിരീടമെന്ന മധുരം ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കാളിയായത്. ഫൈനലിലെ താരമായതും ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മയാണ്.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ടീമില്‍ പോലും ഷഫാലിക്ക് ഇടംലഭിച്ചിരുന്നില്ല. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഷഫാലിക്ക് തിരിച്ചടിയായത്. ഷഫാലി ഇല്ലാതെയാണ് ഇന്ത്യൻ ടീം ടൂർണമെന്റിന് ഇറങ്ങിയത്. പകരം ഓപ്പണറായി ഇറക്കിയ പ്രതീക റാവൽ തിളങ്ങിയതോടെ ഷഫാലിയുടെ സാധ്യത അടഞ്ഞു. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി പ്രതിക റാവൽ 308 റണ്‍സാണ് അടിച്ചുകൂട്ടിയത്.
മിന്നും ഫോമിൽ കളിക്കുന്നതിനിടെ, സെമിഫൈനലിന് മുമ്പുള്ള ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പ്രതികയ്ക്ക് പരിക്കേറ്റതാണ് വീണ്ടും ഷഫാലിക്ക് ടീമിലേക്ക് വഴിതുറന്നത്. അതോടെ ഓപ്പണർ സ്ഥാനത്തേക്ക് ബിസിസിഐ പകരക്കാരിയെ തേടി. പുറത്തിരുന്ന ഷഫാലിക്ക് വിളിയുമെത്തി. സെമിയിൽ രണ്ടു ഫോർ സഹിതം വെറും പത്തു റൺസെടുത്ത ഷഫാലി നിരാശപ്പെടുത്തി. എന്നാൽ സെമിയിൽ കണ്ട ഷഫാലിയായിരുന്നില്ല ഫൈനലിന് ഇറങ്ങിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി ചരിത്രമെഴുതി. ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. 78 പന്തിൽ 87 റൺസെടുത്ത ഷഫാലി വർമ, ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകളും പിഴുതു. ടീമിലേക്ക് തിരിച്ചുവന്ന രണ്ടാം മത്സരത്തില്‍ തന്നെ അവഗണിക്കാനാകാത്തതാണ് തന്റെ കേളീമികവെന്ന് രാജ്യത്തിന് ചൂണ്ടിക്കാണിക്കുകയാണ് ഷഫാലിയെന്ന 21കാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates