മെൽബൺ: ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ് നല്ല തല്ല് വാങ്ങി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറെന്നു വിളിപ്പേരുള്ള ഷഹീൻ ഷാ അഫ്രീദി. പിന്നാലെ വിലക്കും കിട്ടി. ബിഗ് ബാഷ് ലീഗിൽ ആദ്യമായി കളിക്കാനിറങ്ങിയ ഷഹീൻ അഫ്രീദി മറക്കാനാഗ്രഹിക്കുന്ന തുടക്കമായിപ്പോയി കിട്ടിയത്. ബ്രിസ്ബെയ്ൻ ഹീറ്റിനായി കളിക്കാനിറങ്ങിയാണ് ഷഹീൻ കനത്ത പ്രഹരമേറ്റതും അപകടകരമായി പന്തെറിഞ്ഞ് വിലക്ക് നേരിട്ടതും. മെൽബൺ റനഗേഡ്സുമായുള്ള മത്സരത്തിലാണ് താരം കൈയും കണക്കുമില്ലാതെ റൺസ് വഴങ്ങിയത്. മത്സരത്തിൽ ബ്രിസ്ബെയ്ൻ 14 റൺസിനു തോൽക്കുകയും ചെയ്തു.
2.4 ഓവര്‍ എറിഞ്ഞ ഷഹീന്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് സിക്‌സും നാല് ഫോറും രണ്ട് വൈഡും മൂന്ന് നോബോളും അടങ്ങുന്നതായിരുന്നു ബൗളിങ്. ബിഗ് ബാഷിലെ അരങ്ങേറ്റ മത്സരം താരത്തിനു സ്പെൽ പൂർത്തിയാക്കാനാകാതെ അവസാനിപ്പിക്കേണ്ടിയും വന്നു.
ടോസ് നേടിയ ബ്രിസ്ബെയ്ൻ ഹീറ്റ്, മെൽബൺ റെനഗേഡ്‌സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മെൽബൺ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ഷഹീൻ ആദ്യമായി പന്തെറിയാനെത്തിയത്. ആ ഓവറിൽ രണ്ടു ഫോറടക്കം 9 റണ്‍സാണ് ഷഹീൻ വഴങ്ങിയത്. പിന്നീട് 13ാം ഓവറിലാണ് ഷഹീൻ പന്തെറിഞ്ഞത്. എന്നാൽ ആ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസ് താരം വഴങ്ങി. പിന്നീട് 18ാം ഓവറിൽ വീണ്ടും ഷഹീനെ പന്തേൽപ്പിച്ചെങ്കിലും ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സർ വഴങ്ങി.
പിന്നീട് 3, 4, 5 പന്തുകളിൽ തുടർച്ചയായി നോബോളുകൾ എറിഞ്ഞു. ഇതിൽ രണ്ട് പന്തുകൾ ബാറ്ററുടെ അരയ്ക്കു മുകളിലൂടെ പോയ ഫുൾ ടോസ് പന്തുകളായതോടെ ഓവർ പൂർത്തിയാക്കുന്നതിൽ നിന്നു താരത്തെ ഫീൽഡ് അംപയർ വിലക്കി. അപകടകരമായ രീതിയിൽ രണ്ടു ബീമർ എറിഞ്ഞതിനാലാണ് ഷഹീനു വിലക്ക് വന്നത്. ക്യാപ്റ്റൻ നതാൻ മക്‌സ്വീനിയാണ് ഓവർ പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates