സിഡ്നി: ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇതിഹാസ താരത്തിന്റെ മരണം നടന്ന് 4 വർഷങ്ങൾക്കിപ്പുറം ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ മകൻ ജാക്സൻ രംഗത്ത്. പിതാവ് കോവിഡ് വാക്സിൻ എടുക്കാൻ നിർബന്ധിതനായതാണ് പെട്ടെന്നുള്ള മരണത്തിനിടയാക്കിയത് എന്നാണ് ജാക്സൻ ആരോപിക്കുന്നത്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ജാക്സന്റെ ആരോപണം. 2022ൽ തായ്ലൻഡിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് 52വയസിൽ വോണിന്റെ അകാല മരണം.
'അദ്ദേഹത്തിന്റെ മരണത്തിൽ കോവിഡ് വാക്സിനു തീർച്ചയായും പങ്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ പറയുന്നത് ഒരു വിവാദമാണെന്നറിയാം. അതെനിക്കു കുഴപ്പമില്ല. ഡാഡിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. വാക്സിൻ അവയെ പുറത്തു കൊണ്ടുവന്നു എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്.'
'ഡാഡിയുടെ മരണ വാർത്ത കേട്ട് ഫോൺ വച്ചയുടൻ എന്റെ ആദ്യ ചിന്ത സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു. ഞാൻ കോവിഡിനേയും വാക്സിനേയും കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്നു ഞാൻ കഷ്ടപ്പെട്ട് സ്വയം നിയന്ത്രിച്ചു. അന്ന് ഇക്കാര്യം മിണ്ടാതിരുന്നത് ഒുപക്ഷേ ബുദ്ധിപരമായിരിക്കാം. തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് വ്യത്യസ്ത നിലയിലായിരിക്കും. പക്ഷേ അന്ന് പറയേണ്ടതില്ല എന്നാണ് എനിക്കു തോന്നിയത്.'
'ഹൃദയാഘാതത്തെ തുടർന്നു മുൻപും ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഡാഡിക്കു കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം വാക്സിൻ മൂന്നോ, നാലോ ഡോസുകൾ എടുത്തിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിനു വാക്സിൻ എടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി അതെടുക്കാൻ അദ്ദേഹം നിർബന്ധിതനായി. മറ്റെല്ലാവരേയും പോലെ തന്നെ. ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതിരിക്കുകയാണ്. അതു ദേഷ്യമായി മാറുകയേ ഉള്ളു. അതാർക്കും അത്ര നല്ലതാകില്ല.'
'അദ്ദേഹത്തിനു മദ്യാപനവും പുകവലിയുമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹം സന്തോഷവാനായിരുന്നു. കുറച്ചു കാലത്തിനു ശേഷം ഡാഡി മികച്ച രൂപത്തിലുമായിരുന്നു'- ജാക്സൻ വ്യക്തമാക്കി.
മരണത്തിനു ഏതാനും മാസങ്ങൾക്കു മുൻപ് വോണിനു കോവിഡ് ബാധിച്ചിരുന്നു. 2021ലെ ദ ഹണ്ട്രഡ് ടൂർണമെന്റിലെ പരിശീലന കാലയളവിലാണ് അദ്ദേഹം രോഗ ബാധിതനായത്. 2022 മാർച്ചിൽ വോണിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത മരണം സംഭവിക്കുമ്പോൾ വോണിനു പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates