Yuzvendra Chahal x
Sports

'ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു'... സ്പിന്നർമാരേ ഇല്ല, ചഹലിനെ പോലും പന്ത് തൊടീച്ചില്ല!

ശ്രേയസിന്റെ ക്യാപ്റ്റൻസിക്ക് വിമർശനം

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലിൽ തുടരെ ഏഴ് മത്സരങ്ങളിൽ അപരാജിതരായി നിന്നു ഒന്നാം സ്ഥാനത്തു കുതിച്ച പഞ്ചാബ് കിങ്സ് തുടരെ നാല് തോൽവികൾ നേരിട്ട് നാലാം സ്ഥാനത്ത് പരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോടു അവർ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. ആ​ദ്യം ബാറ്റ് ചെയ്ത് 210 റൺസ് നേടിയിട്ടും 74 റൺസിനിടെ എതിരാളിയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടും പഞ്ചാബ് വിജയം കൈവിട്ടു. മത്സരത്തിൽ സ്പിന്നർമാരെ ഒരോവർ പോലും എറിയിക്കാത്ത പഞ്ചാബിന്റെ തന്ത്രത്തെ വിമർശിച്ച് മുൻ താരങ്ങളടക്കമുള്ളവർ രം​ഗത്തെത്തി.

ടീമിലെ പ്രീമിയം സ്പിന്നറായ യുസ്‍വേന്ദ്ര ചഹലിനു ഒരോവർ പോലും പന്തെറിയാൻ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായത്. എല്ലാ ഓവറും എറിഞ്ഞത് പേസർമാരായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായത്. മത്സരത്തിൽ 3 വിക്കറ്റ് തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഡേവിഡ് മില്ലർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പേസർമാരായ അർഷ്ദീപ് സും യഷ് ഠാക്കൂറും ചേർന്ന പഞ്ചാബ് ബൗളിങ് തുടക്കത്തിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് കളി കൈവിടുകയായിരുന്നു.

തോൽവിയിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങും ഫീൽഡിങുമാണ് പഴിച്ചത്. തുടക്കത്തിൽ കളി കൈയിലിരുന്നിട്ടും പിന്നീട് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതും ക്യാച്ചുകൾ കൈവിട്ടതും തോൽവിക്കു കാരണമായെന്നു ശ്രേയസ് പറയുന്നു.

'ചഹലിനെക്കൊണ്ട് പന്തെറിയിപ്പിക്കാമെന്നു ഞാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ പന്ത് സീം ചെയ്യുന്ന രീതിയും പേസർമാർക്ക് പിച്ചിൽ നിന്നു കിട്ടിയ സഹായവും വച്ച് നോക്കുമ്പോൾ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുമായിരുന്നു. നിർഭാ​ഗ്യവശാൽ അതു സാധിച്ചില്ല. ഈ പിച്ചിൽ ഹാർഡ് ലെങ്തിൽ പന്തെറിയുന്നതാണ് ഏറ്റവും നല്ലത്. പുതിയ ബാറ്റർ വരുമ്പോൾ പ്രത്യേകിച്ചും. അത്തരം പന്തുകൾ ആവർത്തിച്ചാൽ ബാറ്റർമാർ പിഴവ് വരുത്താനും വിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്ലാനെല്ലാം പൊളി‍ഞ്ഞു.'

പേസ് അനുകൂല പിച്ചിന്റെ കാര്യം പറഞ്ഞാണ് പഞ്ചാബ് കിങ്സ് ബൗളിങ് പരിശീലകൻ സയ്രാജ് ബഹുതുലെയും സ്പിന്നർമാരെ പന്തെറിയിപ്പിക്കാത്തത് ന്യായീകരിച്ചത്.

'സ്ട്രറ്റീജിക് ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെ കൊണ്ടു വരുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലവുമായിരുന്നു. അതിനാൽ വേ​ഗത്തിൽ വിക്കറ്റുകൾ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പേസർമാരെ തുടരാൻ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ കിട്ടിയിരുന്നു. എന്നാൽ അക്ഷർ- മില്ലർ കൂട്ടുകെട്ട് മത്സരം പഞ്ചാബിൽ നിന്നു തട്ടിയകറ്റി'- സയ്രാജ് വ്യക്തമാക്കി.

പഞ്ചാബ് ഉയർത്തിയ 211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ആറ് പന്തുകൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങിനു അയക്കുക ആയിരുന്നു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയാംശ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കോണോലി 27 പന്തില്‍ 38 റണ്‍സടിച്ചു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാംശ് ഷെഡ്‌ജെ (8 പന്തില്‍ 21) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം പാളി. ഓപ്പണർമാരായ കെ എൽ രാഹുൽ, അഭിഷേക് പോരെൽ എന്നിവർ അതിവേഗം മടങ്ങി. 14 റൺസായിരുന്നു ഇരുവരുടെയും സംഭാവന. അഞ്ചാം വിക്കറ്റിൽ നായകൻ അക്ഷർ പട്ടേലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ വിജയിലെത്തിച്ചത്.

അക്ഷർ പട്ടേൽ 56 റൺസും ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ അക്വിബ് നബിയും മാധവ് തിവാരിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഡൽഹിയെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചത്.

Yuzvendra Chahal, Punjab Kings' specialist spinner, wasn't given a single over to bowl in the IPL 2026 match against the Delhi Capitals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസിക്കുള്ള പിന്തുണയില്‍ അണികളുടെ രോഷം; അഭിജിത്തിനെയും സജീന്ദ്രനെയും തെരുവില്‍ തടഞ്ഞു; വാര്‍ത്താ സമ്മേളനം ഒഴിവാക്കി പഴകുളം മധു

Kerala CM Selection Live: ഇന്നത്തെ ചര്‍ച്ച പ്രിയങ്കയുടെ നിര്‍ദേശപ്രകാരം, ആന്‍റണിയും പിന്തുണച്ചു

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം | International Nurse Day

ഇറ്റലിയിലെ മാതൃക കോഴിക്കോട്ട്! ഭക്ഷണമാലിന്യം തടയാൻ 'കൈയ്‌ക്ക' വരുന്നു; വൻ വിലക്കുറവിൽ ഇനി ഇഷ്ടഭക്ഷണം സർപ്രൈസ് മാജിക് പാക്കുകളിലൂടെ സ്വന്തമാക്കാം

ഏഴാം അറിവ് മുതൽ ദൃശ്യം വരെ; ഓർത്തോർത്ത് ചിരിക്കാനും കൗണ്ടർ അടിക്കാനും പറ്റിയ പടം, ചർച്ചയായി 'മോഹിനിയാട്ട'ത്തിലെ സിനിമ റഫറൻസുകൾ

SCROLL FOR NEXT