സിഡ്നി: വനിതാ ലോകകപ്പ് പോരാട്ടത്തിൽ കിരീടം നേടിയതിനു പിന്നാലെ സ്പാനിഷ് താരം ജെനിഫർ ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ച സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയീസ് റൂബിയാലെസിന്റെ പ്രവൃത്തി വൻ വിവാദമായിരുന്നു. കാര്യങ്ങൾ കൈവിട്ടതോടെ റൂബിയാലെസ് ക്ഷമാപണവുമായി രംഗത്തെത്തി.
അധ്യക്ഷന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു വ്യക്തമാക്കി ജെനിഫർ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്. ലോകകപ്പ് സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. മറ്റു താരങ്ങളെയെല്ലാം അധ്യക്ഷൻ കവിളിൽ ചുംബിച്ചപ്പോൾ ജെനിഫറിനെ കെട്ടിപ്പിടിച്ചു ചുണ്ടിലാണ് ലൂയീസ് റൂബിയാലെസ് ചുംബിച്ചത്.
റൂബിയാലെസിന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു ജെനിഫർ തുറന്നടിച്ചതോടെ വലിയ വിമർശനമാണ് അധ്യക്ഷനു നേരെ ഉയർന്നത്. ഇതോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
അധ്യക്ഷന്റെ പെരുമാറ്റത്തെ വിമർശിച്ചെങ്കിലും റൂബിയാലെസും താനുൾപ്പെടെയുള്ള വനിതാ താരങ്ങളും തമ്മിൽ നല്ല ബന്ധമാണെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും ജെനിഫർ വ്യക്തമാക്കി. വിജയ നിമിഷത്തിൽ സ്വാഭാവികമായി സംഭവിച്ചതാകാം അതെന്നും അവർ വിശദീകരിച്ചു.
എന്നാൽ അധ്യക്ഷന്റെ പെരുമാറ്റം സ്പെയിനിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നത്. സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കണ്ടതെന്നു സ്പാനിഷ് മാധ്യമങ്ങൾ തുറന്നടിച്ചു. കിരീട നേട്ടത്തിന്റെ ശോഭ കെടുത്തുന്ന ഇടപെടലാണ് റൂബിയാലെസിന്റെ ഭാഗത്തു നിന്നു വന്നതെന്നും മാധ്യമങ്ങൾ വിമർശിച്ചു.
ഇതോടെയാണ് റൂബിയാലെസ് ക്ഷമ പറഞ്ഞ് എത്തിയത്. ചെയ്തത് പൂർണമായും തെറ്റാണ്. അക്കാര്യം സമ്മതിക്കുന്നു. ഒരു ദുരുദ്ദേശവും അതിനു പിന്നിൽ ഇല്ല. ആ നിമിഷത്തെ ആവേശത്തിൽ പറ്റിപ്പോയതാണ്. ആ സമയത്തു അതൊരു സ്വാഭാവിക കാര്യം മാത്രമായിരുന്നു. എന്നാൽ പുറത്ത് അങ്ങനെ ആയിരുന്നില്ലെന്നു റൂബിയാലെസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates