ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. പരമ്പര തൂത്തുവാരാൻ അവസരമുണ്ടായിരുന്നെങ്കിലും മൂന്നാം ടി20യിൽ ഇന്ത്യ പൊരുതി വീഴുകയായിരുന്നു. ഇംഗ്ലണ്ട് മുന്നിൽ വച്ച 216 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 198 റൺസിൽ അവസാനിച്ചു.
തോറ്റെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയിൽ തന്റെ സ്ഥാനത്തിന് തത്കാലം ഇളക്കം തട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന തരത്തിൽ മിന്നും സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് കളിയിൽ വേറിട്ടു നിന്നു. ഇന്നലെ ബൗളിങിന് മേൽ പൂർണ നിയന്ത്രണം സ്വന്തമാക്കിയ ഏക ഇന്ത്യൻ ബാറ്ററും സൂര്യകുമാർ തന്നെ. ഏറെക്കാലം ടീമിൽ നിന്ന് തഴയപ്പെട്ട സൂര്യകുമാർ യാദവ് ടി20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിച്ച പ്രകടനം കൂടിയായിരുന്നു ട്രെൻറ് ബ്രിഡ്‍ജിലേത്.
പവർ പ്ലേയിൽ മൂന്ന് മുൻനിര താരങ്ങളും പവലിയനിലെത്തിയപ്പോഴാണ് സൂര്യകുമാർ കടിഞ്ഞാൺ ഏറ്റെടുത്തത്. മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാർ ക്രീസിലെത്തിയത്. കൂറ്റൻ ലക്ഷ്യത്തിൻറെ സമ്മർദമില്ലാതെ ബാറ്റ് വീശിയ സൂര്യകുമാർ 48 പന്തിൽ തൻറെ ആദ്യ അന്താരാഷ്‍ട്ര സെഞ്ച്വറിയിലെത്തി. 55 പന്തിൽ 117 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. 14 ഫോറും ആറ് സിക്സും സൂര്യകുമാർ പറത്തി. നാലാം നമ്പറിൽ ഒരു താരത്തിൻറെ ഏറ്റവുമുയർന്ന സ്കോറും സൂര്യകുമാർ കുറിച്ചു.
28 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് സൂര്യകുമാറിന് പിന്തുണ നൽകിയ ഏക ബാറ്റർ. ഇത് മാറ്റി നിർത്തിയാൽ ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് താരം ഇംഗ്ലണ്ട് ക്യാമ്പിലേക്ക് പോരാട്ടം നയിച്ചത്. സാങ്കേതിക ഭദ്രത അത്രയേറെ പുലർത്തിയ ഒരു മനോഹര ഇന്നിങ്സാണ് സൂര്യകുമാർ പുറത്തെടുത്തത്.
അന്താരാഷ്‍ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായും സൂര്യകുമാർ യാദവ് മാറി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം തുടർന്നപ്പോഴും ഇന്ത്യൻ ടീമിലെ അരങ്ങേറ്റം വൈകിയ സൂര്യകുമാർ യാദവ് ടി20 ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ട്രെന്റ് ബ്രിഡ്ജ് ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 17 റൺസിന്റെ തോൽവിയാണ് നേരിട്ടത്. 216 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി പാഴായി.
നേരത്തെ ഡേവിഡ് മലാൻ (39 പന്തിൽ 77), ലിയാം ലിവിങ്സ്റ്റൺ (29 പന്തിൽ 42) എന്നിവരുടെ ബാറ്റിങാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വൈറ്റ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ശേഷം ജോസ് ബട്‍ലറിന്റെ ആദ്യ ജയമാണിത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates