ദുബൈ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ഐസിസി നടപടിയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിലെ പ്രാഥമിക റൗണ്ടിലെ മത്സരം കഴിഞ്ഞ ശേഷം സമ്മാനദാനച്ചടങ്ങിലും പിന്നീട് നടന്ന പത്ര സമ്മേളനത്തിലും ഇന്ത്യൻ ക്യാപ്റ്റൻ നടത്തിയ പ്രസ്താവനകളിലാണ് പാക് ടീം പരാതി നൽകിയത്.
പരാതി ലഭിച്ചതായി ഐസിസി എലീറ്റ് പാനല്‍ റഫറി റിച്ചി റിച്ചാർഡ്സൻ ഇന്ത്യൻ ടീം മാനേജ്മെന്റിനു ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. പിസിബിയിൽ നിന്നു രണ്ട് പരാതികൾ ലഭിച്ചതായി സന്ദേശത്തിൽ റിച്ചാർഡ്സൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ സൂര്യകുമാർ യാദവിന്റെ പ്രസ്താവനകൾ കായിക രംഗത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണെന്നു നടപടി സ്വീകരിക്കേണ്ടതാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
'സെപ്റ്റംബർ 14നു ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനു ശേഷം നടന്ന ട്രോഫി സെറിമണിയിലും വാർത്താ സമ്മേളനത്തിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച രണ്ട് റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാൻ ഐസിസി എന്നോടു ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഴുവൻ റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ചു. കളിയുടെ താത്പര്യത്തിനു വിരുദ്ധമായ പരാമർശങ്ങൾ നടത്തി മത്സരത്തെ വിവാദത്തിലേക്കു നയിച്ച പെരുമാറ്റത്തിൽ സൂര്യകുമാർ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിൽ പാനൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിനു ഐസിസി മാച്ച് റഫറി, ബിസിസിഐ, പിസിബി പ്രതിനിധി എന്നിവർക്കു മുന്നിൽ കാര്യങ്ങൾ ധരിപ്പിക്കാനുള്ള അവസരമുണ്ടാകും'- സന്ദേശത്തിൽ വ്യക്തമാക്കുന്നു.
പ്രാഥമിക ഘട്ടത്തിലെ ഇന്ത്യ- പാക് പോരാട്ടം ജയിച്ച ശേഷം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായും അദ്ദേഹം കളിയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു. പിന്നാലെ പത്രസമ്മേളനത്തിലും സമാന രീതിയിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവന നടത്തി. സൂര്യയുടെ പ്രസ്താവന അടിമുടി രാഷ്ട്രീയമാണെന്നു പാക് ബോര്‍ഡ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പരാതി നൽകി ബിസിസിഐയും
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് താരങ്ങള്‍ നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങള്‍ക്കെതിരെ ബിസിസിഐയും ഐസിസിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവരാണ് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചത്. ഇ മെയില്‍ വഴിയാണ് ഇരു താരങ്ങള്‍ക്കുമെതിരെ ബിസിസിഐ പരാതി നല്‍കിയത്.
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തോക്കു പലെ ഉയര്‍ത്തി കാണികള്‍ക്കു നേരെ ചൂണ്ടിയാണ് താരം നേട്ടം ആഘോഷിച്ചത്. ഹാരിസ് റൗഫ് ഇന്ത്യന്‍ ആരാധകരെ നോക്കി 6-0 എന്നു കാണിച്ചിരുന്നു. വിമാനം വെടിവച്ചിട്ടെന്ന അര്‍ഥത്തിലുള്ള കൈ ആംഗ്യങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. 2022ലെ ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലി റൗഫിനെ തുടരെ രണ്ട് സിക്‌സുകള്‍ പായിച്ച് ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി ആരാധകര്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന റൗഫ് കേള്‍ക്കെ കോഹ്‌ലി, കോഹ്‌ലി എന്നു വളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് താരം വിമാനം പറക്കുന്നതും താഴെയ്ക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.
വിഷയം ഇരു താരങ്ങളും നിഷേധിച്ചാല്‍ ഐസിസി ഇരുവരേയും വിളിപ്പിച്ചേക്കും. റിച്ചി റിച്ചാര്‍ഡ്‌സനു മുന്നില്‍ ഹാജരായി ഇരുവരും ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates