ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യൻ- പാകിസ്ഥാൻ ഹൈ വോൾട്ടേജ് ക്ലാസിക്ക് ഫൈനലിനു മണിക്കൂറുകൾ മാത്രം. തുടരെ മൂന്നാം വട്ടം ഈ ടൂർണമെന്റിൽ തന്നെ മുഖാമുഖം വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലേതെന്ന പോലെ വിവാദത്തിനും പഞ്ഞമില്ല. ഫൈനലിനു മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ട് ഇത്തവണ ഇല്ല. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. 41 വർഷത്തെ ചരിത്രത്തിൽ തന്നെ ആദ്യ ഫൈനൽ.
ക്യാപ്റ്റൻമാരുടെ പ്രീ- ഫൈനൽ ഫോട്ടോഷൂട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നിരസിച്ചതാണ് പുതിയ വിവാദം. പാകിസ്ഥാൻ ടീമുമായി ഒരുനിലയ്ക്കും സഹകരണം വേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് ബിസിസിഐ. ഈ തീരുമാനമാണ് സൂര്യയുടെ നിരസിക്കലിനു കാരണം.
സൂര്യകുമാറിന്റെ തീരുമാനത്തിനെതിരെ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയുടെ പ്രതികരണവും വന്നു.
ഫോട്ടോ ഷൂട്ടിനു വരണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല- സൽമാൻ പ്രതികരിച്ചു. ഫൈനലിൽ തങ്ങൾ ജയിക്കുമെന്നു അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates