മുംബൈ: ഐപിഎല്ലിൽ പകരക്കാരായി കളിക്കാനുള്ള ഓഫറുകൾ നിരസിച്ച് ഇംഗ്ലണ്ട് താരങ്ങൾ. ജെയ്മി സ്മിത്ത്, ജോഷ് ടോംഗ് എന്നിവരാണ് ഐപിഎല്ലിൽ പകരക്കാരാകാൻ ഇല്ലെന്നു വ്യക്തമാക്കിയത്. മെഗാ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത താരങ്ങളാണ് ഇരുവരും. സ്മിത്ത് 2 കോടി ടോംഗ് ഒരു കോടി എന്നിങ്ങനെയായിരുന്നു അടിസ്ഥാന വില. എന്നാൽ ലേലത്തിൽ ഒരു ടീമും താരങ്ങളെ സ്വന്തമാക്കാൻ മിനക്കെട്ടില്ല. പിന്നാലെയാണ് പകരക്കാരായി കളിക്കാനുള്ള വിളി അവർക്കെത്തിയത്.
സീസൺ മുന്നോടിയായി പല ടീമുകൾക്ക് മുന്നിലും വെല്ലുവിളിയായി നിന്നത് പരിക്കായിരുന്നു. ഇതോടെ പലരും പകരക്കാരെ ടീമിലെത്തിച്ചു. അതിനിടെ ഡൽഹി ക്യാപിറ്റൽസ് 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് ഐപിഎൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ടൂർണമെന്റിൽ നിന്നു പിൻമാറിയിരുന്നു. ഇതോടെ താരത്തിനു പകരം സ്മിത്ത്, ടോംഗ് എന്നീ ഇംഗ്ലീഷ് താരങ്ങളെ തന്നെ ടീമിലെത്തിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ഐപിഎൽ കളിക്കാനില്ലെന്നു പറഞ്ഞതിന്റെ കാരണങ്ങൾ പക്ഷേ താരങ്ങൾ പുറത്തു പറഞ്ഞിട്ടില്ല.
ഇംഗ്ലണ്ടിനായി കളിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പിൻമാറ്റമെന്നു വ്യക്തമാക്കിയാണ് ഡക്കറ്റ് ഐപിഎൽ ഒഴിവാക്കിയത്. പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങളെ തന്നെ പകരക്കാർ ആയി കൊണ്ടുവരാൻ ഡൽഹി തുനിഞ്ഞത്. എന്നാൽ ഓഫർ താരങ്ങൾ തള്ളി. ഇതോടെ പുതിയ താരങ്ങൾക്കായുള്ള ശ്രമത്തിലാണ് ഡൽഹി.
ഇംഗ്ലണ്ടിനായി സമീപ കാലത്തൊന്നും മികച്ച പ്രകടനം നടത്താൻ സാധിക്കാതെ ഉഴലുകയാണ് ഡക്കറ്റ്. ആഷസ് പരമ്പരയിലടക്കം താരം ദയനീയ പ്രകടനമായിരുന്നു. ടി20 ലോകകപ്പ് ടീമിൽ ഡക്കറ്റ് ഉണ്ടായിരുന്നു. എന്നാൽ ടീം സെമിയിലെത്തിയെങ്കിലും താരം ഒരു മത്സരം പോലും കളിച്ചില്ല. കൗണ്ടിയിൽ നോട്ടിങ്ഹാംഷെയർ താരമാണ് ഡക്കറ്റ്. സീസണിൽ കൗണ്ടി ടീമിനായി ഫോം വീണ്ടെടുത്ത് ദേശീയ ടീമിലേക്ക് എത്താനുള്ള ശ്രമത്തിലാണ് താരം. ജൂണിൽ ന്യൂസിലൻഡുമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കാൻ ഒരുങ്ങുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates