ദുബായ്: ടി20 ലോകകപ്പിന്റെ താരമായി പാകിസ്ഥാൻ നായകൻ ബാബർ അസമിനെ തിരഞ്ഞെടുക്കാത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ ഇതിഹാസ പേസർ ഷൊയ്ബ് അക്തർ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്തത് ബാബർ ആണ്. എന്നാൽ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയാണ്.
പരമ്പരയിലെ താരത്തിനുള്ള പുരസ്കാരം ബാബർ അസം സ്വന്തമാക്കുമെന്നാണു താൻ കരുതിയിരുന്നതെന്ന് അക്‌തർ ട്വിറ്ററിൽ കുറിച്ചു. ടൂർണമെന്റിൽ ഉടനീളം അസം പുറത്തെടുത്ത ബാറ്റിങ് മികവ് അസമിനെ തുണയ്ക്കുമെന്നാണു താൻ കരുതിയതെന്നും വാർണറെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത് നീതിയുക്തമല്ലെന്നും അക്തർ പറഞ്ഞു.
‘പരമ്പരയുടെ താരമായി ബാബർ അസം തിരഞ്ഞെടുക്കപ്പെടുന്നതു കാണാനാണു കാത്തിരുന്നത്. അധികൃതരുടെ തീരുമാനം നീതിയുക്തമല്ലെന്ന് ഉറപ്പ്’– അക്തർ ട്വിറ്ററിൽ കുറിച്ചു.
ടി20 ലോകകപ്പിൽ പുറത്തെടുത്ത നേതൃപാടവത്തിനും ബാറ്റർ എന്ന നിലയിലെ മികച്ച പ്രകടനത്തിനും ബാബർ അസം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആറ് മത്സരങ്ങളിൽ നാല് അർധ സെഞ്ച്വറി അടക്കം 303 റൺസാണ് അസം നേടിയത്. ഏഴ് കളികളിൽ നേടിയ 289 റൺസോടെ പരമ്പരയിലെ റൺ വേട്ടക്കാരിൽ രണ്ടാമനാണ് വാർണർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates