പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.4 ഓവറിൽ 140 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 26 ഓവറിൽ ലക്ഷ്യത്തിലെത്തി. ടൂർണ്ണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.
കേരളം 46.4 ഓവറിൽ 140/10, ഉത്തർപ്രദേശ് 26 ഓവറിൽ 141/0
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കേരളം.
ഏഴാം വിക്കറ്റിൽ അലീന എം.പിയും മനസ്വിയും ചേർന്നുള്ള 51 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 140-ൽ എത്തിച്ചത്. അലീന 33 റൺസും മനസ്വി 18 റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി ഭൂമി സിങ് മൂന്ന് വിക്കറ്റും സോനം യാദവും സന്ധ്യ ഛേത്രിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശിന് വേണ്ടി ഓപ്പണർമാരായ തൃപ്തി സിങ്ങും ബബിത യാദവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ കേരള ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും ചേർന്ന് 26 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. തൃപ്തി സിങ് 70 റൺസും ബബിത യാദവ് 59 റൺസും നേടി പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates