റാഞ്ചി: വീണ്ടും വെടിക്കെട്ട് സെഞ്ചറിയുമായി കൗമാര താരം വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് പതിനാലുകാരനായ വൈഭവ് അതിവേഗ സെഞ്ച്വറി നേടിയത്. 36 പന്തിലാണ് ബിഹാർ ഓപ്പണറായ വൈഭവിന്റെ സെഞ്ചറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി നേട്ടമാണ് വൈഭവിന്റേത്.
മത്സരത്തിൽ 84 പന്തിൽ 190 റൺസെടുത്ത വൈഭവിന്, വെറും 10 റൺസ് അകലെയാണ് ഇരട്ട സെഞ്ചറി നഷ്ടമായത്. ആകെ 15 സിക്സും 16 ഫോറുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നു പിറന്നത്. 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് തകർത്തത്.
2024ൽ അരുണാചൽ പ്രദേശിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബിന്റെ അൻമോൽ പ്രീത് സിങ്ങിന്റെ പേരിലാണ് ഇന്ത്യൻ ബാറ്ററുടെ അതിവേഗ സെഞ്ച്വറി റെക്കോർഡ്. 40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ സെഞ്ചറി നേടിയ ഉർവിൽ പട്ടേൽ, 42 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates