ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വർധിച്ചുവരുന്ന പരിക്കുകളുടെ പശ്ചാത്തലത്തിൽ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സ്‍ലൻസിനെതിരെ (സിഇഒ) വിമർശനങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ മറുപടിയുമായി സ്ഥാപന മേധാവി വിവിഎസ് ലക്ഷ്മൺ രംഗത്തെത്തി. പരിക്കേറ്റ കളിക്കാരെ പുനരധിവസിപ്പിക്കുക മാത്രമാല്ല സ്ഥാപനത്തിന്റെ ജോലിയെന്നും ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച നിലവാരം കൈവരിക്കാൻ സഹായിക്കുക എന്നതിലുപരി അതിനു മറ്റ് ചില ഉത്തരവാദിത്വങ്ങൾ കൂടിയുണ്ടെന്നു ലക്ഷ്മൺ വ്യക്തമാക്കി.
ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പരിക്കുകൾ ഏൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ചോദ്യം ചിഹ്നത്തിൽ നിന്നത്. പുനരവധിവാസത്തിന്റെ സമയ പരിധി, ഫിറ്റ്നസ് വിലയിരുത്തലുകൾ, സ്പോർട്സ് സയൻസ് ടീമും ദേശീയ സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ആശയവിനിമയം എന്നിവയെക്കുറിച്ചാണ് ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നത്.
സിഒഇയെ വെറുമൊരു പുനരധിവാസ കേന്ദ്രമായി കാണരുത്. പരിക്കുകൾ ഏതൊരു പ്രൊഫഷണൽ ക്രിക്കറ്റ് താരത്തിന്റേയും കരിയറിന്റെ ഭാഗമാണ്. മോണിറ്ററിങ് സിസ്റ്റം നിർണായകമാണ് ഇക്കാര്യത്തിൽ. വ്യക്തിപരമായി മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം. ബലിയാടുകളെ കണ്ടെത്താനുള്ള ശ്രമമായി അതു മാറും അത്ര തന്നെ- ലക്ഷ്മൺ വ്യക്തമാക്കി.
പരിക്കിന്റെ പിടി...
ഈ മാസം 15നു ശ്രീലങ്കയുമായുള്ള നിർണായക ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ജസ്പ്രിത് ബുംറ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങൾ നിലവിൽ ബംഗളൂരു സിഇഒയിൽ പുനരധിവാസത്തിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ഈ പരമ്പരയിൽ മികച്ച വിജയം അനിവാര്യമായതിനാൽ ജസ്പ്രിത് ബുംറയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
നാല് മാസത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ഹർഷിത് റാണയ്ക്കു രണ്ടാഴ്ചയ്ക്കകം വീണ്ടും ഹാംസ്ട്രിങ് പരിക്ക് പറ്റിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റ കളിക്കാരുടെ പട്ടിക വർധിക്കുന്നതിൽ ബിസിസിഐ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുനരധിവാസ മാനേജ്മെന്റ് പ്രോഗ്രാമുകൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ സൈകിയ- ലക്ഷ്മൺ കൂടിക്കാഴ്ചയും നടക്കും.
ബുംറ, സായ് സുദർശൻ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവർ വിവിധ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ലോവർ ബാക്ക് സ്ട്രെസ് ഫ്രാക്ചർ കാരണം പേസ് ബൗളർ ആകാശ് ദീപ് ദീർഘകാലമായി പുറത്താണ്. ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ് ഉൾപ്പെടെയുള്ള വൈറ്റ് ബോൾ സ്പെഷലിസ്റ്റുകളുടെ പുനരധിവാസവും സിഒഇ കൈകാര്യം ചെയ്യുന്നുണ്ട്.
2025ന്റെ തുടക്കത്തിൽ നിതിൻ പട്ടേൽ രാജിവച്ചതിനെ തുടർന്നു സ്ഥിരമായ സ്പോർട്സ് സയൻസ് മേധാവി ഇല്ലാത്തത് അവരുടെ സംഘത്തിന്റെ ജോലിഭാരം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. നിലവിൽ ധനഞ്ജയ് കൗശികാണ് ബംഗളൂരുവിലെ സ്പോർട്സ് സയൻസ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്.
സിഒഇയുടെ സ്പോർട്സ് സയൻസ്, മെഡിക്കൽ ടീമുകൾ എന്നിവയും ദേശീയ സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ആശയവിനിമയക്കുറവ് ഈ വിഷയത്തലെ പ്രധാന പ്രശ്നമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ സായ് സുദർശനും ബുംറയും ഫിറ്റ്നസിനു വിധേയമായി ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇരുവർക്കും പരമ്പര തന്നെ നഷ്ടമാകുമെന്നു വൈകി റിപ്പോർട്ട് വന്നു. ഹർഷിത് റാണയുടെ മടങ്ങി വരവ്, ബുംറയുടെ കാൽമുട്ടിലെ പരിക്കിനെ തുടർന്നുള്ള ഫ്ലൂയിഡ് റിറ്റൻഷൻ പ്രശ്നം, ഇടുതു കാൽവിരലിൽ വേദന തുടരുന്ന സായ് സുദർശന്റെ അവസ്ഥ, ബൗളിങ് വേഗം കൂട്ടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെയെല്ലാം നിലവിലെ മെഡിക്കൽ വിലയിരുത്തുകളെക്കുറിച്ചും മോണിറ്ററിങിനെ കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates