പാകിസ്ഥാൻ ക്രിക്കറ്റ് ടീം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മികച്ച താരങ്ങളുടെ അഭാവവും ഉള്ള താരങ്ങൾ മര്യാദയ്ക്ക് പ്രകടനം നടത്താത്തതും ഭരണപരമായ പ്രശ്നങ്ങളും തുടങ്ങി സകല മേഖലകളിലും അവർ അനുദിനം തകരുകയാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ താരങ്ങളെ മാറ്റിയിട്ടും കളിയിൽ പറത്തക്ക മാറ്റമൊന്നും വരാത്തതും ടീം എത്തിപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇപ്പോഴിതാ പാക് ക്രിക്കറ്റിനെ രക്ഷിക്കാൻ തനിക്കെന്നല്ല ആർക്കും സാധിക്കില്ലെന്നു പറയുകയാണ് മുൻ നായകനും ഇതിഹാസ പേസറുമായ വസീം അക്രം.
മൂന്നാം ടെസ്റ്റും തോറ്റ് ഇംഗ്ലണ്ടിനോട് പാകിസ്ഥാൻ 3-0ത്തിനു ടെസ്റ്റ് പരമ്പര അടിയറവ് വച്ചാലും തനിക്ക് വലിയ അദ്ഭുതമൊന്നും തോന്നില്ലെന്നു അക്രം പറയുന്നു. പ്രശ്നങ്ങൾ കളിക്കാരിലോ ബോർഡിലോ മാത്രം ഒതുങ്ങുന്ന ഒന്നാണെന്നു ഇതിഹാസ പേസർ കരുതുന്നില്ല. കൈ അടിക്കാൻ രണ്ട് കൈകളും വേണമെന്നും അദ്ദേഹം പറയുന്നു. ചില കളിക്കാരുടെ മനോഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നത് സത്യമാണെന്നും എന്നാൽ അതുമാത്രമല്ല പ്രശ്നമെന്നും അദ്ദേഹം പറയുന്നു.
'പരമ്പരയ്ക്ക് മുൻപ് തന്നെ ഇംഗ്ലണ്ടിനോട് പാകിസ്ഥാൻ 3-0ത്തിനു പരമ്പര തോൽക്കുമെന്നു എനിക്ക് അറിയാമായിരുന്നു. പാക് ബാറ്റിങ് തകർച്ചയിലാണ്. ബൗളിങ് ശരാശരിക്കും താഴെയാണ്. ഫീൽഡിങ് നിലവാരം അത്രയും മോശം അവസ്ഥയിലാണ്. ഇതൊക്കെ മനസിലാക്കാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ട ആവശ്യമൊന്നുമില്ല.'
'പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ എന്തെങ്കിലും സഹായം ചെയ്യാമോ എന്നു പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ പ്രശ്നങ്ങൾ ഞാൻ വിചാരിച്ചാൽ തീരുന്നതല്ല. അതിലും വലിയ ആഴത്തിലുള്ളതാണ്. ഈ കളിക്കുന്ന താരങ്ങൾ മാത്രമാണ് നിലവിൽ പാക് ടീമിലെ മുൻനിര താരങ്ങൾ. അതിനപ്പുറം ഇനി ആരുമില്ല. പുതിയ താരങ്ങളെ കണ്ടെത്താനുള്ള ഒരു കാര്യവും താഴെത്തട്ടിൽ നടക്കുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫസ്റ്റ് ക്ലാസ്, ആഭ്യന്തര ക്രിക്കറ്റ് ഘടന ആകെ തകർന്നു തരിപ്പണമായി കിടക്കുകയാണ്. അവിടെ സ്ഥിരതയോ ക്ഷമയോ ഇല്ല.'
'ഈ നിരാശയും തകർച്ചയും ആരാധകരിലേക്കും പടരുകയാണ്. ടീം തോൽക്കുന്നത് കാണുമ്പോൾ അവർക്ക് അങ്ങേയറ്റം നിരാശ വരുന്നു. എല്ലാം തകർത്തു കളയാൻ അവരും ആഗ്രഹിക്കുന്നു. നിലവിൽ പാക് ക്രിക്കറ്റിൽ എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചാൽ ഒന്നും തന്നെ ബാക്കിയില്ല എന്നു തുറന്നു സമ്മതിക്കേണ്ട ഗതികേടിലാണ്'- അക്രം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates