കേപ്‌ടൗൺ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. വെസ്റ്റ് ഇൻഡീസ് വനിതകളെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ഹർമൻപ്രീത്തും സംഘവും വിജയം സ്വന്തമാക്കിയത്. വിൻഡീസ് മുന്നോട്ടുവെച്ച 119 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു. മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങിയ ദീപ്‌തി ശർമ്മയും ബാറ്റിംഗിൽ ഹർമൻപ്രീത് കൗറും റിച്ച ഘോഷുമാണ് ഇന്ത്യയുടെ വിജയശിൽപികൾ.
ഓപ്പണിങ് കൂട്ടുകെട്ടിൽ ഷെഫാലി വർമ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് കളിച്ചെങ്കിലും ഏഴ് പന്തിൽ 10 റൺസെടുത്ത് മന്ദാന പുറത്തായി. പിന്നാലെ വന്ന ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരെ അർധസെഞ്ചുറി നേടിയിരുന്നു ജെമീമ. അഞ്ച് പന്തിൽ 1 റൺസ് മാത്രമാണ് ജെമീമയ്ക്ക് ഇക്കുറി സ്കോർ ബോർഡിൽ ചേർക്കാനായത്. അധികം താമസിക്കാതെ 23 പന്തിൽ 28 റൺസെടുത്ത ഷെഫാലിയും പുറത്തായി. ഇതോടെ 7.1 ഓവറിൽ 43-3 എന്ന നിലയിലായിരുന്നു ഇന്ത്യ.
നാലാം വിക്കറ്റിൽ ഒന്നിച്ച ഹർമൻപ്രീത് കൗർ-റിച്ച ഘോഷ് സഖ്യമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. വിജയം നേടുന്നതിന് നാല് റൺസ് അകലെയാണ് ഹർമൻ പുറത്തായത്. 42 പന്തിൽ നിന്ന് 33 റൺസാണ് താരം നേടിയത്. റിച്ച 32 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു.
കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരത്തിലും ജയം ഇന്ത്യക്കായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates