ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കഴിഞ്ഞ സീസണിൽ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി നിന്ന താരമാണ് പേസ് ബൗളർ യഷ് ദയാൽ. അതിനു പിന്നാലെ താരത്തിനെതിരെ ലൈംഗിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിനു പോക്സോ, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചതടക്കമുള്ള കടുത്ത ആരോപണങ്ങളുയർന്നു. പിന്നാലെ കേസുകളിലും താരം പെട്ടു. ഇതോടെ ഇത്തവണത്തെ ഐപിഎൽ സീസണിൽ യഷ് ദയാലിനു നഷ്ടമായിരുന്നു. നിലവിൽ യഷ് ദയാൽ ആർസിബി താരം തന്നെയാണ്. താരത്തെ ഒഴിവാക്കിയിട്ടില്ലെങ്കിലും ഇത്തവണ പക്ഷേ കളിക്കാനിറക്കിയില്ല. ഇപ്പോൾ എന്തുകൊണ്ട് ഐപിഎൽ കളിച്ചില്ലെന്നു വ്യക്തമാക്കുയാണ് 27കാരൻ. ഒരു പോഡ്കാസ്റ്റിലാണ് താരം തന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഐപിഎൽ കളിക്കാതിരുന്നത് തന്റെ തീരുമാനം ആയിരുന്നില്ലെന്നു യഷ് ദയാൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ യഷ് ദയാൽ ഇത്തവണ ഐപിഎൽ കളിക്കില്ലെന്നു ആർസിബി ക്രിക്കറ്റ് ഡയറക്ടർ മോ ബോബറ്റ് സീസൺ തുടങ്ങും മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബോബറ്റ് പറയുന്നത് തെറ്റാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യഷ് പോഡ്കാസ്റ്റിൽ നടത്തിയത്.
'നമ്മൾ പുറത്തിരിക്കുകയും സഹ താരങ്ങളെ മുഴുവൻ ടെലിവിഷനിൽ കാണുകയും ചെയ്യുമ്പോൾ ഇടയ്ക്ക് എഴുന്നേറ്റു പോകാൻ സത്യമായും തോന്നാറുണ്ട്. എങ്കിലും അതെന്റെ ടീമാണ്, അവർ എന്നെ ഒവിവാക്കിയിട്ടില്ല. നിലനിർത്തിയവരുടെ പട്ടികയിൽ എന്റെ പേരുമുണ്ടായിരുന്നു. ഒരുപക്ഷേ ഞാൻ ടീമിന്റെ പ്രധാന താരമാണെന്നു അവർ കരുതുന്നുണ്ടാകും.'
'ഈ സീസണിൽ മാറി നിൽക്കുക എന്നത് ഞാൻ സ്വയം തിരഞ്ഞെടുത്തതല്ല. ആർസിബി മാനേജ്മെന്റാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നെ ഒഴിവാക്കാനുള്ള കാരണം എന്താണെന്നു എനിക്കറിയില്ല. ഞാൻ ആർസിബി ടീമിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ടീം എന്നെ മിസ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. അത് ആരാധകരാണ് പറയേണ്ടത്.'
'മാറി നിൽക്കുകയാണെങ്കിലും ആർസിബി അധികൃതരുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. ഡയറക്ടർ, കോച്ച്, മെന്റർ ദിനേഷ് കാർത്തിക് അടക്കമുള്ളവരുമായി നിരന്തരം ബന്ധപ്പെടാറുമുണ്ട്. കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നടക്കുന്നു. ബന്ധം തകർന്നിട്ടില്ല. ആശയവിനിമയവും തുടരുന്നു'- യഷ് ദയാൽ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ ആറിനാണ് യഷ് ദയാൽ പീഡിപ്പിച്ചെന്നു കാണിച്ച് ഗാസിയാബാദ് സ്വദേശിയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ താരത്തിനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തു.
പിന്നാലെയാണ് 17കാരിയ ലൈംഗികമായി ചൂഷണം ചെയ്തെന്ന മറ്റൊരു പരാതി കൂടി വന്നത്. ജയ്പുരിലെ സങ്കാനേർ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. ക്രിക്കറ്റ് കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് യഷ് രണ്ട് വർഷത്തോളം ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിച്ചതായും സീതാപുരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കാൻ നോക്കിയെന്നുമാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. ഇതോടെയാണ് താരത്തിനെതിരെ പൊലീസ് പോക്സോ കേസും ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates