പാരിസ്: ഫുട്‌ബോള്‍ ലോകം ഏറെ നാളായി കാത്തിരുന്ന വാര്‍ത്തയ്ക്ക് ഒടുവില്‍ സ്ഥിരീകരണം. ഫ്രഞ്ച് ഇതിഹാസ താരവും മുന്‍ റയല്‍ മഡ്രിഡ് പരിശീലകനുമായ സിനദിന്‍ സിദാന്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടു. 2030 പകുതി വരെയാണ് (ലോകകപ്പ് ഉള്‍പ്പെടെ) 54കാരനായ സിദാന്‍ ഫ്രാന്‍സുമായി കരാറിലെത്തിയിരിക്കുന്നത്.
14 വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷം ഫ്രഞ്ച് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ദിദിയര്‍ ദെഷാംപ്‌സിന് പകരക്കാരനായാണ് സിദാന്‍ ചുമതലയേല്‍ക്കുന്നത്. റെക്കോര്‍ഡ് നേട്ടങ്ങളോടെ റയല്‍ മഡ്രിഡിന് തുടര്‍ച്ചയായി മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ ട്രോഫികളും സമ്മാനിച്ച ശേഷം പരിശീലക രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സിദാന്റെ തിരിച്ചുവരവിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
1998ല്‍ ദെഷാംപ്‌സ് നായകനായി ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു സിദാന്‍. 1998ലെ ബാല്ലണ്‍ ഡി ഓര്‍ ജേതാവ് കൂടിയാണ് മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ സിദാന്‍. റയലിന്റെ പരിശീലകനായി വെട്ടിത്തിളങ്ങി പടിയിറങ്ങിയ സിദാന്‍ പിന്നീട് മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. റയലിനൊപ്പം ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ റെക്കോര്‍ഡും സ്ഥാപിച്ചാണ് ഇതിഹാസം നീണ്ട ഇടവേളയിലേക്ക് കടന്നത്.
2021ലാണ് റയലിന്റെ ഡഗൗട്ടില്‍ നിന്നു സിദാന്‍ മടങ്ങിയത്. ഈ അഞ്ച് വർഷത്തിനിടെ യൂറോപ്പിലെ എണ്ണം പറഞ്ഞ ഫുട്ബോൾ ക്ലബുകളും പല ദേശീയ ടീമുകളും സിദാനെ പരിശീകനായി എത്തിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്കായിരിക്കും തിരിച്ചു വരവെന്നു അദ്ദേഹം ഉറപ്പിച്ചിരുന്നു. ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ഇടവേള സംബന്ധിച്ച് സിദാന്‍ പറഞ്ഞത്.
കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മികച്ച നേട്ടങ്ങളുമായാണ് ദെഷാംപ്സ് നില്‍ക്കുന്നത്. 1998ല്‍ കന്നി ലോകകപ്പ് ഫ്രാന്‍സ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദെഷാംപ്സ് പരിശീലകനെന്ന നിലയില്‍ 2018ല്‍ വീണ്ടും ലോക കിരീടം ഉയര്‍ത്തി. 2022ലും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇത്തവണ സെമി ഫൈനല്‍ വരെയുള്ള ഫ്രഞ്ച് ടീമിന്റെ മുന്നേറ്റത്തിലും ദെഷാംപ്സിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates