സിഡ്നി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ പതറുന്നു. മികച്ച തുടക്കമിട്ട് മുന്നോട്ട് പോയ അവർ ലഞ്ചിന് ശേഷം തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ആതിഥേയർക്ക് 465 റൺസ് ഇനിയും വേണം. ഏഴ് വിക്കറ്റിന് 622 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോൾ അർധ സെഞ്ച്വറിയുമായി പൊരുതിയ മാർക്കസ് ഹാരിസിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. ഹാരിസ് എട്ട് ബൗണ്ടറി സഹിതം 79 റൺസാണ് കണ്ടെത്തിയത്. താരത്തിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോറുമാണിത്. പിന്നാലെയെത്തിയ ഷോൺ മാർഷിനും അധികം ആയുസുണ്ടായില്ല. മാർഷിനേയും ജഡേജ തന്നെ മടക്കി. എട്ട് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ലബുസ്ചനെയെ മുഹമ്മദ് ഷമിയും പുറത്താക്കിയതോടെ ഓസീസ് പരുങ്ങലിലാവുകയായിരുന്നു.
ഓപണർ ഉസ്മാൻ ഖവാജയാണ് ആദ്യം പുറത്തായ ബാറ്റ്സ്മാൻ. 71 പന്തിൽ 27 റൺസുമായി താരം മടങ്ങി. കുൽദീപ് യാദവിനാണ് വിക്കറ്റ്. ഒന്നാം വിക്കറ്റിൽ 72 റൺസ് ചേർത്താണ് ഖവാജ മടങ്ങിയത്. നാല് റൺസുമായി ട്രാവിസ് ഹെഡ്ഡും ഒരു റൺസുമായി പീറ്റർ ഹാൻഡ്സ്കോംപുമാണ് ക്രീസിൽ.
നേരത്തെ ചേതേശ്വർ പൂജാര (193), ഋഷഭ് പന്ത് (159), രവീന്ദ്ര ജഡേജ (81) മായങ്ക് അഗർവാൾ (77), ഹനുമ വിഹാരി (42) എന്നിവരുടെ മികവിലാണ് ഇന്ത്യ പടുകൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഓസീസിനായി നതാൻ ലിയോൺ നാലും ഹാസ്‌ലെവുഡ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റുമെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates